കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവായി ആദിർ രഞ്ജൻ ചൗധരിയെ തിരഞ്ഞെടുത്തു
ന്യൂഡൽഹി: കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവായി ആദിർ രഞ്ജൻ ചൗധരിയെ തിരഞ്ഞെടുത്തു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ, സോണിയ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, മനീഷ് തീവാരി എന്നിവരുടെ പേരുകളാണ് ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്നത്. എന്നാൽ പിന്നീട് ആദിറിനെ തിരഞ്ഞെടുക്കുകയായിരുന്നു. ചൗധരിയെ കക്ഷി നേതാവായി തിരഞ്ഞെടുത്തതായി കാണിച്ച് ലോക്സഭയ്ക്കു കത്തും നൽകി.
ബംഗാളിലെ ബഹറാംപുർ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ആദിർ. തുടർച്ചായ അഞ്ചാം തവണയാണ് അദ്ദേഹം ഇവിടെ നിന്നു ലേക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. രണ്ടാം യു.പി.എ സർക്കാരിൽ റെയിൽവേ സഹമന്ത്രിയായിരുന്നു.
തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ ലോക്സഭാ കക്ഷി നേതൃസ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി വിമുഖത കാട്ടിയതിനു പിന്നാലെയാണ് കോൺഗ്രസ് പകരക്കാരനെ കണ്ടെത്താൻ ശ്രമം ആരംഭിച്ചത്. കഴിഞ്ഞ തവണ കക്ഷി നേതാവായ മല്ലികാർജുൻ ഖർഗെയുടെ പരാജയവും പുതിയാളെ കണ്ടെത്താൻ പാർട്ടിയെ നിർബന്ധിതമാക്കി.
സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ എ.കെ.ആന്റണി, ഗുലാം നബി ആസാദ്, ജയറാം രമേശ് തുടങ്ങിയവർ പങ്കെടുത്തു.

