ആഴ്ചതോറും വീഴുന്ന 14 ലക്ഷം നാണയങ്ങൾ; എന്തുചെയ്യണമെന്ന് അറിയാതെ ക്ഷേത്രം ജീവനക്കാർ
മുംബൈ: രാജ്യത്തെ തന്നെ ഏറ്റവും സന്പന്നമായ മഹാരാഷ്ട്രയിലെ ഷിർദ്ദി സായി ബാബ ക്ഷേത്രത്തിൽ ആഴ്ച്ചതോറും കുമിഞ്ഞു കൂടുന്നത് 14 ലക്ഷം നാണയങ്ങളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധി ഭക്തരാണ് വഴിപാടായി പണം നൽകുന്നത്. ഇതുതന്നെയാണ് ജീവനക്കാരെ കുടുക്കുന്നത്. കുമിഞ്ഞു കൂടുന്ന നാണയങ്ങൾ ബാങ്കുകൾ അടക്കം ഏറ്റെടുക്കാൻ തയ്യാറാകാത്തതാണ് ഇപ്പോൾ പ്രശ്‌നമായിരിക്കുന്നത്. ഇതോടെ മിച്ചമുള്ള പണം എവിടെ സൂക്ഷിക്കുമെന്ന് അറിയാതെ കുഴയുകയാണ്.
തങ്ങൾക്ക് ലഭിക്കുന്ന വഴിപാടുകൾ ആഴ്ചയിൽ രണ്ട് വട്ടം എണ്ണി തിട്ടപ്പെടുത്താറുണ്ട് ഏതാണ്ട് രണ്ട് കോടിയോളം രൂപയാണ് ഇത്തരത്തിൽ ലഭിക്കുന്നത്. ഇതിൽ ഓരോ തവണ വീതം എണ്ണുന്പോഴും ഏഴ് ലക്ഷം നാണയങ്ങളും ലഭിക്കുമെന്ന് ഷിർദ്ദി സായ് ബാബ സൻസ്ഥാനി ട്രസ്റ്റ് സി.ഇ.ഒ ദീപക് മുഗ്ലികർ പറയുന്നു.
എട്ട് വ്യത്യസ്ഥ ബാങ്കുകളിലായാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. എന്നാൽ ഇവർ ആരും ചില്ലറ പണം സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്നതാണ് പരാതി. നാണയങ്ങൾ സൂക്ഷിക്കുവാൻ ബാങ്കിൽ കൂടുതൽ സ്ഥലം ആവശ്യമാണെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പരിഹാരം ആവശ്യപ്പെട്ട് റിസർവ്വ് ബാങ്കുമായി ബന്ധപ്പെടാൻ തയ്യാറെടുക്കുകയാണ് ട്രസ്റ്റ്.

