കോൺ​ഗ്രസ്സിലേക്ക് വരാൻ ഒട്ടേറെ ബി.ജെ.പി നേതാക്കൾ താൽപ്പര്യപ്പെടുന്നു


ന്യൂഡൽഹി: ഒട്ടേറെ ബി.ജെ.പി നേതാക്കൾ പാർട്ടിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന് കോൺ‍ഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ‍ ഗാന്ധി. ഡൽഹിയിൽ വെച്ചു നടന്ന കോൺഗ്രസ്സിന്റെ യുവ ക്രാന്തി യാത്രയിൽ സംസാരിക്കവേയാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. “അവർ കോൺഗ്രസ് മുക്ത ഭാരതം വേണമെന്നാണ് പറയുന്നത്, പക്ഷേ ബി.ജെ.പി നേതാക്കൾ തന്നെ കോൺഗ്രസ്സിൽ ചേരാൻ ആഗ്രഹമുണ്ടെന്ന് എന്നോട് പറയുന്നു. കോൺ‍ഗ്രസ് വെറുമൊരു സംഘടനയല്ല, മറിച്ച് രാജ്യത്തിന്റെ പ്രതിനിധാനമാണ്. തങ്ങളുടെ താൽപ്പര്യങ്ങൾക്ക് വേണ്ടിയാണ് കേന്ദ്ര സർ‍ക്കാർ‍ കേന്ദ്ര ഏജൻജിസികളിൽ‍ അനാവശ്യ ഇടപെടലുകൾ‍ നടത്തുന്നത്. 'റഫാൽ വിഷയത്തെക്കുറിച്ച് അന്വേഷണം നടക്കുമെന്ന് പേടിച്ചാണ് അർധരാത്രി നരേന്ദ്ര മോദി ഇടപെട്ട് സി.ബി.ഐ ഡയറക്ടറെ മാറ്റിയത്. അനിൽ അംബാനിക്ക് 30,000 കോടി നൽ‍കാനായി മോദി രാജ്യത്തുള്ള യുവ ജനങ്ങളുടെ സാധ്യതകൾ ഇല്ലാതാക്കിയെന്ന് രാജ്യത്തിനറിയാം'. ആർ.‍എസ്.എസ് ധരിച്ചിരിക്കുന്നത് അവരാണ് രാജ്യത്തെ അറിവിന്റെ ഉറവിടമെന്നാണ്. പക്ഷേ അവരുടെ ആ ധാരണ തെറ്റാണ് രാജ്യത്തെ ജനങ്ങളാണ് അറിവിന്റെ ഉറവിടങ്ങൾ.

കഴിഞ്ഞ അഞ്ചുവർഷമായി രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള തിരക്കിലായിരുന്നു മോദി.തമിഴ്‌നാട്ടിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും അവർ‍ കലാപം ഉണ്ടാക്കി. ഈ കാലയളവിനുള്ളിൽ രാജ്യത്ത് തൊഴിൽ മേഖലയിലും കാർഷിക മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കാൻ മോദിക്ക് സാധിച്ചു.” രാഹുൽ ആരോപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed