ജസ്റ്റിസ് ജെ. ചെലമേശ്വർ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ചു
ന്യൂഡൽഹി : ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ വാർത്താസമ്മേളനം നടത്തി വിവാദത്തിലായ മൂന്ന് ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് ജെ. ചെലമേശ്വർ ഇന്ന് വിരമിച്ചു. സുപ്രീംകോടതിയിൽ ഏഴ് വർഷത്തെ സർവീസിന് ശേഷമാണ് വിരമിക്കുന്നത്. നാളെ അദ്ദേഹത്തിന് 65 വയസ് തികയും.
ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയി, മദൻ ബി. ലോകുർ, കുര്യൻ ജോസഫ് എന്നിവർക്കൊപ്പമാണ് ചീഫ് ജസ്റ്റിസിനെതിരെ ആരോപണങ്ങളുന്നയിച്ച് ജസ്റ്റിസ് ചെലമേശ്വർ വാർത്താസമ്മേളനം നടത്തിയത്. ഓരോ ബെഞ്ചിനും കേസുകൾ അനുവദിക്കുന്ന രീതിയെ ഇവർചോദ്യം ചെയ്തു. 2014 ഡിസംബർ ഒന്നിന് അന്തരിച്ച പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ബി.എച്ച് ലോയയുടെകേസിൽ സ്വീകരിച്ച നിലപാടിനെതിരെയും ആരോപണമുന്നയിച്ചു. ജനുവരി 12-നു നടന്ന വാർത്താസമ്മേളനം സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഇത്തരത്തിലുള്ള ആദ്യ സംഭവമായിരുന്നു.
മേയ് 18 ആയിരുന്നു സുപ്രീംകോടതിയിലെ അദ്ദേഹത്തിന്റെ അവസാന പ്രവർത്തിദിനം. സുപ്രീംകോടതിയിലെ സർവീസിനിടെ സുപ്രധാനമായ പല കേസുകളിലും ചെലമേശ്വർ ഉൾപ്പെട്ട ബെഞ്ച് വിധി പറഞ്ഞു. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന ചരിത്രവിധി പറഞ്ഞ ഒന്പതംഗ ബെഞ്ചിൽ അംഗമായിരുന്നു അദ്ദേഹം. ഉയർന്ന കോടതികളിലെ നിയമനം കൈകാര്യം ചെയ്തിരുന്ന നാഷണൽ ജുഡീഷ്യൽ നിയമന കമ്മിഷൻ നിയമം റദ്ദാക്കിയ അഞ്ചംഗ ഭരണഘടന ബെഞ്ചിലും അദ്ദേഹം അംഗമായിരുന്നു. വേറിട്ട അഭിപ്രായങ്ങളുടെ പേരിൽ ഒട്ടേറെ ഉന്നതർ ചെലമേശ്വറെ അനുമോദിച്ചിരുന്നു. വിവരസാങ്കേതികത നിയമത്തിലെ വിവാദ വകുപ്പായ 66 എ റദ്ദാക്കിയ ബെഞ്ചിലും പങ്കാളിയായിരുന്നു.
1953 ജൂൺ 23 ന് ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് ചെലമേശ്വർ ജനിച്ചത്. മച്ചിലിപ്പട്ടണത്തെ ഹിന്ദു ഹൈസ്കൂളിലും ചെന്നൈ ലൊയോള കോളേജിലുമായിരുന്നു വിദ്യാഭ്യാസം. ഫിസിക്സ് ബിരുദം ലഭിച്ച ശേഷം ആന്ധ്ര സർവകലാശാലയിൽ നിന്ന് നിയമത്തിലും ബിരുദം നേടി. 1995 ൽ സീനിയർ കോൺസലായി. അതേവർഷം ഒക്ടോബറിൽ ആന്ധ്രാ പ്രദേശിലെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായി. 1997 ജൂണിൽ അന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയും പിന്നീട് ജഡ്ജിയുമായി. ഗുവാഹാട്ടി, കേരള എന്നീ ഹൈക്കോടതികളിലും പ്രവർത്തിച്ചു. 2010 മാർച്ച് 17ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി. പിന്നീട് 2011 ഒക്ടോബർ 10ന് സുപ്രീം കോടതി ജഡ്ജിയായി നിയമിതനാവുകയായിരുന്നു.



