ഒരാഴ്ച കൊണ്ട് 8.5 ലക്ഷം ശുചിമുറികൾ : മോദിയുടെ പ്രസ്താവനയെ പൊളിച്ചടുക്കി തേജസ്വി യാദവ്
പാറ്റ്ന : ബീഹാറിൽ ഒരാഴ്ചകൊണ്ട് 8.5 ലക്ഷം സൗചാലയങ്ങൾ നിർമ്മിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദത്തിനെതിരെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്ത്. സ്വച്ഛ് ഭാരത് മിഷനുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച്ച ബീഹാറിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ലക്ഷക്കണക്കിന് ശുചിമുറികൾ നിർമ്മിച്ചെന്ന പ്രസ്താവന മോദി ഇറക്കിയത്.
ബിഹാറിൽ കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് എട്ടര ലക്ഷം ശുചിമുറികളാണ് നിർമ്മിക്കപ്പെട്ടത്. അത്ര എളുപ്പമുള്ള കാര്യമല്ല അത്. വൈകാതെ തന്നെ ശുചിമുറികളുടെ എണ്ണത്തിൽ ബീഹാർ ദേശീയ ശരാശരിയ്ക്ക് മുകളിലെത്തുമെന്ന സൂചനയാണ് ഇത് നൽകുന്നത് പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രസ്താവനയ്ക്കെതിരെയാണ് തേജസ്വി യാദവ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.
ട്വിറ്ററിലൂടെയാണ് തേജസ്വി പ്രതികരിച്ചത്. ഒരാഴ്ച കൊണ്ട് എട്ടര ലക്ഷം ശുചിമുറികൾ നിർമ്മിക്കുക എന്നത് മനുഷ്യ സാധ്യമായ കാര്യമല്ലെന്ന് കണക്കുകൾ നിരത്തികൊണ്ട് തേജസ്വി പറയുന്നു.
ഒരാഴ്ചയിൽ ഏഴ് ദിവസം, ഒരു ദിവസത്തിൽ 24 മണിക്കൂറുകൾ, ഏഴ് ദിവസത്തിൽ 168 മണിക്കൂറുകൾ, ഒരു മണിക്കൂറിൽ 60മിനിട്ട്. ഇങ്ങനെയാണെങ്കിൽ 8,50,000/168= 5059, 5059/60= 84.31. മണിക്കൂറിൽ 5059 ശുചിമുറികൾ, മിനിറ്റിൽ 84.31 ശുചിമുറികൾ. എന്ത് വലിയ മണ്ടത്തരമാണ് നമ്മുടെ പ്രധാനമന്ത്രി പറയുന്നത്. ബീഹാർ മുഖ്യമന്ത്രി പോലും ഇക്കാര്യം അംഗീകരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല− തേജസ്വി ട്വിറ്ററിൽ കുറിച്ചു.

