എയർ ഇന്ത്യയുടെ ലേലത്തിൽ പങ്കെടുക്കാനില്ലെന്ന് ജെറ്റ് എയർവേയ്സ്
ന്യൂഡൽഹി : എയർ ഇന്ത്യയുടെ ലേലത്തിൽ പങ്കെടുക്കാനില്ലെന്ന് ജെറ്റ് എയർവേയ്സ് അറിയിച്ചു. ഇൻഡിഗോയ്ക്ക് പിന്നാലെ ജെറ്റ് എയർവേയ്സും ലേലത്തിൽ നിന്ന് പിന്മാറിയതോടെ എയർ ഇന്ത്യയുടെ സ്വകാര്യവൽകരണത്തിന് പ്രമുഖ കന്പനികൾ ഇല്ലാതായി.
നഷ്ടത്തിലായ എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കാനുള്ള സർക്കാർ നീക്കത്തെ സ്വാഗതം ചെയ്യുന്നെന്നും ധീരമായ തീരുമാനമാണിതെന്നും ജെറ്റ് എയർവേയ്സ് ഡപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് അമിത് അഗർവാൾ വാർത്താ ഏജൻസികൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി. എന്നാൽ വ്യവസ്ഥകൾ പരിശോധിച്ചപ്പോൾ ലേലത്തിൽ പങ്കെടുക്കേണ്ടെന്ന തീരുമാനം കൈക്കൊള്ളുകയായിരുന്നെന്നും കത്തിൽ പറയുന്നു.
ആകാശ യാത്ര വിപണിയിൽ മുൻ നിരയിലുണ്ടായിരുന്ന കന്പനിയായിരുന്നു എയർ ഇന്ത്യ. എന്നാൽ ബജറ്റ് സർവ്വീസുകളുമായി ഒട്ടേറെ സ്വകാര്യ കന്പനികൾ രംഗത്തെത്തിയതോടെ എയർ ഇന്ത്യ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പത്ത് വർഷമായി സർവ്വീസ് നഷ്ടത്തിലാണ്. ഏറ്റവും വേഗത്തിൽ വളരുന്ന എയർലൈൻ വിപണിയിലെ മത്സരത്തിന് ഒപ്പം പറക്കാൻ എയർ ഇന്ത്യയ്ക്കു കഴിയുന്നില്ല. സർക്കാർ അവസാനം പുറത്തുവിട്ട കണക്കുകൾ പ്രകാരം എയർ ഇന്ത്യയുടെ നഷ്ടം 49,855 കോടി രൂപയാണ്.

