മരണത്തിന് ഉത്തരവാദി പ്രധാനമന്ത്രിയാണെന്ന് കുറിപ്പെഴുതിവെച്ച് കർഷകൻ ആത്മഹത്യ ചെയ്തു
മുംബൈ : തന്റെ മരണത്തിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കുറിപ്പെഴുതി വെച്ച് മഹാരാഷ്ട്രയിൽ കർഷകൻ ആത്മഹത്യ ചെയ്തു. ഘൻടാൻജി സ്വദേശി ശങ്കർ ബാബുറാവു ചയാരെ എന്ന അന്പത്തഞ്ചുകാരനാണ് കടക്കെണിയിലായി ജീവനൊടുക്കിയത്. തൂങ്ങിമരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം കീടനാശിനി കഴിക്കുകയായിരുന്നു.
മരണത്തിനു പ്രധാനമന്ത്രി മോദിയെ കുറ്റപ്പെടുത്തുന്ന ശങ്കർ ബാബുറാവുവിന്‍റെ കുറിപ്പ് പോലീസ് കണ്ടെത്തി. കടഭാരം കുന്നുകൂടി, വായ്പാ തുക വളരെ വലുതാണ്. അതുകൊണ്ട് ഞാൻ ജീവനൊടുക്കുന്നു. നരേന്ദ്ര മോദി സർക്കാരാണ് ഇതിന് ഉത്തരവാദി− എന്നായിരുന്നു ശങ്കർ ബാബുറാവുവിന്‍റെ കുറിപ്പിൽ പറയുന്നത്.
ഭാര്യ അൽക്കയ്ക്കും നാലു മക്കൾക്കുമൊപ്പമാണ് ശങ്കർ ബാബുറാവു ജീവിച്ചിരുന്നത്. ഇദ്ദേഹത്തിന് ഒന്പതേക്കർ ഭൂമിയുണ്ടെങ്കിലും ജലലഭ്യത ഇല്ല. പരുത്തി, സോയാബീൻ എന്നിവയാണ് ഭൂമിയിൽ കൃഷി ചെയ്തിരുന്നത്. കൃഷിക്കായി ഇദ്ദേഹം വൻ തുക വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെയാണ് ജീവനൊടുക്കിയത്.

