നീരവ് മോദി ഹോങ്കോംഗിലുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,000 കോടിയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ നീരവ് മോദി ഹോങ്കോംഗിലുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇയാളെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് അയക്കാൻ ഹോങ്കോംഗ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 23ന് തന്നെ ഇക്കാര്യമാവശ്യപ്പെട്ട് ഹോങ്കോംഗിനെ സമീപിച്ചിരുന്നതായും വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് വ്യക്തമാക്കി. നീരവ് മോദിയും മെഹുൽ ചോക്സിയും എവിടെയാണെന്ന ചോദ്യത്തിന് രാജ്യസഭയിലാണ് അദ്ദേഹം മറുപടി പറഞ്ഞത്.
സാന്പത്തിക തട്ടിപ്പ് കേസിൽ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ തന്നെ ഇരുവരുടെയും പാസ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് നീരവ് മോദി രാജ്യം വിട്ടത്. തുടർന്ന് അന്വേഷണ സംഘവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ കത്തയച്ചെങ്കിലും മറുപടി ലഭിക്കാത്തതിനാലാണ് ഇരുവരുടെയും പാസ്പോർട്ട് റദ്ദാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, ജനുവരി അവസാനം തട്ടിപ്പ് സംബന്ധിച്ച പ്രഥമ വിവര റിപ്പോർട്ട് പി.എൻ.ബി സമർപ്പിക്കുന്നതിന് മുന്പ് തന്നെ നീരവ് മോദി രാജ്യം വിട്ടതായാണ് അനുമാനം, നീരവിന്റെ ഭാര്യ എമി, ബിസിനസ് പങ്കാളിയും ഗീതാഞ്ജലി ജൂവലറിയുടെ പ്രൊമോട്ടറുമായ മെഹുൽ ചോക്സിയും ജനുവരി ആറിന് രാജ്യം വിട്ടു. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം എൻഫോഴ്സ്മെന്റ് നാലു പേർക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. നീരവ് മോദി ന്യൂയോർക്ക് മാൻഹാട്ടനിലെ ജെ.ഡബ്ല്യൂ മാരിയോട്ട്സ് എസെക്സ് ഹൗസ് എന്ന ആഡംബര ഹോട്ടലിലാണ് താമസിക്കുന്നതെന്നായിരുന്നു ഇതുവരെ അന്വേഷണ ഏജൻസികൾ പറഞ്ഞിരുന്നത്.

