പാചകവാതക പ്രതിസന്ധി: സിലിണ്ടറിലെ ഗ്യാസിന്റെ അളവ് കുറയ്ക്കാൻ എണ്ണ കമ്പനികൾ
ശാരിക
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള പാചകവാതക ക്ഷാമം പരിഹരിക്കാൻ പുതിയ നീക്കവുമായി എണ്ണ കമ്പനികൾ. വീടുകളിൽ ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകളുടെ അളവ് 14.2 കിലോയിൽ നിന്ന് 10 കിലോയായി കുറയ്ക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. കൂടുതൽ ഉപഭോക്താക്കളിലേക്ക് സിലിണ്ടറുകൾ എത്തിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
അളവ് കുറയുന്നതോടെ സിലിണ്ടറുകളുടെ വിലയിലും ആനുപാതികമായ കുറവുണ്ടാകുമെന്ന് കമ്പനികൾ സൂചിപ്പിക്കുന്നു. യുദ്ധ പശ്ചാത്തലത്തിൽ ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയും വർദ്ധിപ്പിച്ചിരുന്നു. നിലവിൽ 14.2 കിലോ സിലിണ്ടർ ഒരു ശരാശരി കുടുംബത്തിന് 35 മുതൽ 40 ദിവസം വരെ ലഭിക്കുമെങ്കിൽ, 10 കിലോ ആക്കുന്നതോടെ ഇത് ഒരു മാസത്തേക്ക് തികയുമെന്നാണ് കണക്കുകൂട്ടൽ.
അളവ് കുറയ്ക്കുന്നതിനൊപ്പം നിലവിലെ 45 ദിവസത്തെ ബുക്കിംഗ് ഇടവേള കൂടി കുറച്ചില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. അളവ് കുറയ്ക്കുന്നതിന് സർക്കാർ അനുമതി ലഭിച്ചാൽ ബോട്ട്‌ലിംഗ് പ്ലാന്റുകളിൽ തൂക്ക സംവിധാനം പുനഃക്രമീകരിക്കുകയും പുതിയ സ്റ്റിക്കറുകൾ പതിപ്പിക്കുകയും ചെയ്യും. ഇന്ത്യയിലെ മൊത്തം എൽപിജി ഉപയോഗത്തിന്റെ 86 ശതമാനവും വീടുകളിലായതിനാൽ ഈ തീരുമാനം വലിയ വിഭാഗം ജനങ്ങളെ ബാധിക്കും.
dasddsadsa



