നെഹ്‌റുവിനെ അവഹേളിക്കുന്നെന്ന് സോണിയ; 'ഗാന്ധി' മാറ്റി 'നെഹ്റു' ആക്കൂവെന്ന് ബി.ജെ.പി. വക്താവ്
ഷീബ വിജയ൯
ന്യൂഡൽഹി: ജവാഹർലാൽ നെഹ്‌റുവിനെ അവഹേളിക്കലാണ് ഇന്ന് ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി ആരോപിച്ചു. പ്രഥമ പ്രധാനമന്ത്രിയായ നെഹ്‌റുവിനെ രാജ്യചരിത്രത്തിൽനിന്ന് മായ്ച്ചുകളയാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. അദ്ദേഹത്തെ ലക്ഷ്യമിടുക വഴി രാജ്യത്തെ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക അടിത്തറകൂടി നശിപ്പിക്കുകയാണ് ബി.ജെ.പി.യെന്നും സോണിയ പറഞ്ഞു. ജവഹർ ഭവനിൽ നെഹ്‌റു സെന്റർ ഇന്ത്യ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
നെഹ്‌റുവിനെ വ്യക്തിപരമായി മാത്രമല്ല, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അദ്ദേഹം നൽകിയ, ലോകമെമ്പാടും അംഗീകരിക്കപ്പെട്ട പങ്കിനെ കുറച്ചുകാണിക്കാൻ കൂടിയാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമത്തിൽ നെഹ്‌റുവിന്റെ ബഹുമുഖ പൈതൃകം തകർക്കാനും ബി.ജെ.പി. ലക്ഷ്യമിടുന്നുണ്ട്. ഇത് അംഗീകരിക്കാനാകില്ല. നെഹ്‌റുവിനെ ചെറുതാക്കാൻ ശ്രമിക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നത് സ്വാതന്ത്ര്യസമരത്തിലും ഭരണഘടനാ രൂപവത്കരണത്തിലും ഒരു പങ്കുമില്ലാത്തവരാണ്. ഗാന്ധിവധത്തിലേക്ക് നയിച്ച സാഹചര്യം സൃഷ്ടിച്ച പ്രത്യയശാസ്ത്രം പേറുന്നവരാണ് ഇവരെന്നും സോണിയ പറഞ്ഞു. നെഹ്‌റു ലക്ഷക്കണക്കിന് ഇന്ത്യക്കാരെ നയിക്കുന്ന പ്രകാശഗോപുരമായി തുടരുന്നു. നെഹ്‌റുവിനെപ്പോലൊരു വ്യക്തിയുടെ ജീവിതത്തേയും പ്രവർത്തനങ്ങളേയും വിശകലനം ചെയ്യുകയും വിമർശിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും അത് അങ്ങനെത്തന്നെയായിരിക്കുമെന്നും സോണിയ കൂട്ടിച്ചേർത്തു.
ഇതിനുപിന്നാലെ, സോണിയയുടെ പരാമർശങ്ങളെ എതിർത്ത് ബി.ജെ.പി. വക്താവ് ടോം വടക്കൻ രംഗത്തെത്തി. നെഹ്‌റുവിനോട് അത്ര ബഹുമാനമുണ്ടായിരുന്നെങ്കിൽ, കുടുംബപ്പേരിലെ 'ഗാന്ധി' മാറ്റി 'നെഹ്‌റു' എന്നായിരുന്നു ചേർക്കേണ്ടിയിരുന്നത്. നെഹ്റുവിന് പകരം ഗാന്ധിക്കാണ് ഇപ്പോഴും മുൻഗണന നൽകുന്നതെങ്കിൽ എവിടെയോ എന്തോ കുഴപ്പമുണ്ടെന്നും ടോം വടക്കൻ പറഞ്ഞു. നെഹ്‌റുവിന്റെ സംഭാവനകളെ വിലകുറച്ച് കണ്ടത് കോൺഗ്രസുകാർ തന്നെയാണ്. തെറ്റുകൾ മനുഷ്യസഹജമാണ്. എന്നാൽ, അതൊക്കെ മറച്ചുവയ്ക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. യാഥാർഥ്യം പുറത്ത് വരുമ്പോൾ അതിനെ ഭരണകൂടവുമായി ബന്ധിപ്പിക്കുന്നതിൽ കാര്യമില്ലെന്നും ടോം വടക്കൻ പറഞ്ഞു.
saddsadsa
