ഓസ്കർ പുരസ്കാരങ്ങളിൽ എ.ഐക്ക് വിലക്ക്; അഭിനയവും എഴുത്തും മനുഷ്യർ തന്നെ വേണമെന്ന് അക്കാദമി
ശാരിക l അന്തർദേശീയം
ലോസ് ആഞ്ചലസ്: ഓസ്കർ പുരസ്കാരങ്ങൾക്കുള്ള അപേക്ഷകളിൽ കൃത്രിമബുദ്ധിക്ക് (AI) കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്. സിനിമയിലെ പരമോന്നത ബഹുമതികൾക്ക് അർഹത നേടണമെങ്കിൽ അഭിനയവും എഴുത്തും നിർവഹിക്കേണ്ടത് മനുഷ്യർ തന്നെയായിരിക്കണമെന്ന് അക്കാദമി വ്യക്തമാക്കി. 2027 മാർച്ചിൽ നടക്കുന്ന അടുത്ത ഓസ്കർ ചടങ്ങ് മുതൽ ഈ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. എ.ഐ താരങ്ങളെ പുരസ്കാരങ്ങൾക്കായി പരിഗണിക്കില്ലെന്ന് സംഘാടകർ പ്രഖ്യാപിച്ചു.
സിനിമാ നിർമ്മാണത്തിൽ എ.ഐ ഉപകരണങ്ങൾ ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും, അഭിനയത്തിനും തിരക്കഥയ്ക്കും പുരസ്കാരം ലഭിക്കണമെങ്കിൽ മനുഷ്യ പ്രയത്നം അനിവാര്യമാണ്. തിരക്കഥകൾ മനുഷ്യർ തന്നെ രചിച്ചതാണെന്ന് അക്കാദമിക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തതയ്ക്കായി അണിയറപ്രവർത്തകരോട് വിവരങ്ങൾ ചോദിച്ചുവാങ്ങാൻ അക്കാദമിക്ക് അധികാരമുണ്ടാകും.
സ്റ്റുഡിയോകളിൽ തൊഴിലാളികൾക്ക് പകരം സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് സംബന്ധിച്ച ആശങ്കകൾ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് സിനിമയിലെ മനുഷ്യത്വപരമായ സർഗ്ഗാത്മകതയെ സംരക്ഷിക്കാൻ ഇത്തരമൊരു നീക്കം.
്ിു്ിു

