രാജ്യത്തിന് നേരെയുള്ള ആക്രമണം, കനത്ത തിരിച്ചടിയുണ്ടാവും’; യു.എസ്. സൈനീകർ കൊല്ലപ്പെട്ട സംഭവത്തിൽ ഡോണൾഡ് ട്രംപ്
ഷീബ വിജയ൯
ലോസ്ആഞ്ചലോസ്: സിറിയയിൽ രണ്ട് യു.എസ്. സൈനികരുടെയും ഒരു പരിഭാഷകൻ്റെയും മരണത്തിന് കാരണമായ ആക്രമണത്തിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ്. ഐസിസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് യു.എസ്. ആരോപിക്കുന്നത്. "മൂന്ന് അമേരിക്കൻ ദേശസ്നേഹികളുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. ഐസിസിന് സ്വാധീനമുള്ള സിറിയയിലെ അപകടകരമായ മേഖലയിൽ ഉണ്ടായ ആക്രമണം യു.എസിനും സിറിയക്കും എതിരെയുള്ളതായിരുന്നു. കടുത്ത തിരിച്ചടിയുണ്ടാവും," ട്രംപ് സമൂഹമാധ്യമമായ ട്രൂത്തിൽ കുറിച്ചു.
ബാഷർ അസദിൻ്റെ പതനത്തിന് ശേഷം ഒരുവർഷത്തിനിടെ ഇതാദ്യമായാണ് യു.എസ്. സൈനീകർ ആക്രമിക്കപ്പെടുന്നത്. ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കവെയാണ് സൈനികർക്ക് നേരെ ആക്രമണമുണ്ടായതെന്ന് പെൻ്റഗൺ വക്താവ് സീൻ പാണെൽ പറഞ്ഞു. സൈനീക പോസ്റ്റിലെ ഗേറ്റിലെത്തിയ തോക്കുധാരി പരിശോധനയിൽ ഏർപ്പെട്ടിരുന്ന സൈനികർക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയം വക്താവ് നൂർ ദിൻ അൽ ബാബ പറഞ്ഞു. അക്രമി സിറിയൻ ആഭ്യന്തര സുരക്ഷാ സേനയിലെ അംഗമായിരുന്നുവെന്നും ഇയാളുടെ ഐസിസ് ബന്ധം സംബന്ധിച്ച് വിവരം ലഭിച്ചിരുന്നുവെന്നും ഞായറാഴ്ച നടപടിയെടുക്കാനിരിക്കവെയാണ് ആക്രമണം നടത്തിയതെന്നും നൂർ ദിൻ അൽ ബാബ പറഞ്ഞു.
cxcvc
