ഇന്ത്യയിലെ 61 ശതമാനം പ്രദേശവും ഭൂകമ്പ സാധ്യത പട്ടികയിൽ!
ശാരിക / ന്യൂഡൽഹി
പുതിയ സീസ്മിക് സൊണേഷൻ മാപ്പിൽ എവറസ്റ്റ് ഭൂകമ്പ സാധ്യത കൂടിയ മേഖലയിൽ ഉൾപ്പെട്ടതായി റിപ്പോർട്ട്. രാജ്യത്തെ പുതിയ ഭൂകമ്പ ഡിസൈൻ കോഡ് അനുസരിച്ചാണ് ഈ നിഗമനം. ഇതനുസരിച്ച് ഇന്ത്യയിലെ 61 ശതമാനം പ്രദേശവും ഭൂകമ്പ സാധ്യതയിലാണ്. രാജ്യത്തെ 75 ശതമാനം ജനങ്ങളും ജീവിക്കുന്നത് ഭുകമ്പ സാധ്യതാ മേഖലയിലാണ്.
വാദിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി ഡയറക്ടറും നാഷണൽ സെന്റർ ഫോർ സീസ്മോളജി മുൻ ഡയറക്ടറുമായ വിനീത് ഗെലോട്ടിന്റെ നേതൃത്വത്തിലാണ് പുതിയ മാപ്പ് തയ്യാറാക്കിയത്. നേരത്തെ ഹൈ റിസ്ക് സോൺ നാലിലും അഞ്ചിലുമായി മാറിമാറി നിന്ന ഹിമാലയം ഇന്ന് സോൺ അഞ്ചിലാണ് കാണുന്നത്. നിലവിൽ ഹിമാലയത്തിൽ വൻ തോതിലുള്ള ഭൂകമ്പം സംഭവിച്ചിട്ട് 200 വർഷം കഴിഞ്ഞു. ഇന്ത്യയുടെ സാധ്യത കഴിഞ്ഞ ദശകത്തിൽ കൂടുതലായി വർധിച്ച് കാണുന്നു. ഹിമാലയത്തിന് ചുറ്റുമുള്ള പ്രദേശത്ത് സാധ്യത തെക്കോട്ട് വർധിച്ച് ഹിമാലയത്തിന്റെ മുൻ ഭാഗത്തായാണ് കാണുന്നതെന്ന് മുതിർന്ന ശാസ്ത്രജ്ഞർ റിപ്പോർട്ട് ചെയ്യുന്നു.
ഡെറാഡൂണിലെ മൊഹന്ദിൽ തുടങ്ങി ഹിമാലയൻ ബെൽറ്റിലാകെ ഇത് ഒരുപോലെയാണെന്നും അവർ പറയുന്നു. ഈ മേഖലകളിലുള്ളവർ നഗരങ്ങൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പഴയ കണക്കുകൾ, ജിയോളജി, മണ്ണ് ഘടനകൾ എന്നിങ്ങനെയുള്ള നിലവിലുളള കണക്കുകൂട്ടലുകൾകൊണ്ട് കാര്യമില്ലെന്നും അന്തർദേശീയമായി അംഗീകരിച്ച പുതിയ മാനദണ്ഡങ്ങളാണ് കണക്കാക്കേണ്ടതെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. പുതിയ സാധ്യതാ മേഖലകളും ഭൂകമ്പ ഡിസൈൻ കോഡും ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് പ്രസിദ്ധീകരിച്ചു.
afef
