ചെങ്കോട്ട സ്ഫോടനം; ഭീകരർ ഷഹീനും മുസമ്മിലും ദമ്പതികള്‍, ലക്ഷ്യത്തിലേക്ക് ഒന്നിച്ച് നീങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു വിവാഹമെന്ന് മൊഴി
ഷീബ വിജയ൯
ദില്ലി: ചെങ്കോട്ട സ്ഫോടനത്തിൽ അറസ്റ്റിലായ ഭീകരരായ ഡോ. ഷഹീനും ഡോ. മുസമ്മിലും ദമ്പതികളാണെന്ന പുതിയ കണ്ടെത്തൽ പുറത്തുവന്നു. ഷഹീൻ തൻ്റെ കാമുകിയല്ല, ഭാര്യയാണെന്നും 2023-ൽ വിവാഹം കഴിച്ചെന്നുമാണ് മുസമ്മലിന്റെ മൊഴി. ഫരീദാബാദ് വൈറ്റ് കോളർ ഭീകരസംഘത്തിൽ അറസ്റ്റിലായ ഇവർ 2023-ൽ അൽ ഫലാഹ് സർവകലാശാലയ്ക്ക് സമീപത്തെ മസ്ജിദിൽ വെച്ച് മതാചാരപ്രകാരം വിവാഹിതരായെന്നാണ് മൊഴി നൽകിയിരിക്കുന്നത്.
ലക്ഷ്യത്തിലേക്ക് ഒന്നിച്ച് നീങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് വിവാഹം നടന്നതെന്നാണ് മൊഴി. ഭീകരപ്രവർത്തനങ്ങൾക്ക് അടക്കം ഫണ്ട് കണ്ടെത്തുന്നതിന് ഷഹീൻ സഹായിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കേസിൽ ഇന്നലെ അറസ്റ്റിലായ ഫരീദാബാദ് സ്വദേശി ഉമർ നബിയെ സോയാബ് പത്തുദിവസം ഒളിവിൽ താമസിപ്പിച്ചെന്നും കണ്ടെത്തി. കേസിൽ അറസ്റ്റിലായ ഏഴാം പ്രതിയും ഫരീദാബാദ് സ്വദേശിയുമായ സോയാബ് ഉമർ നബിക്ക് ഒളിവിൽ പോകാൻ സഹായം നൽകിയെന്നാണ് എൻഐഎയുടെ കണ്ടെത്തല്‍. ഇയാൾ അൽ ഫലാഹ് സർവകലാശാല ആശുപത്രിയിലെ ജീവനക്കാരനായിരുന്നു. ഇയാൾക്ക് ജോലി നേടാൻ സഹായം നൽകിയത് മുസമ്മിലാണെന്നാണ് ഏജൻസി വ്യക്തമാക്കുന്നത്. 10,000 രൂപ പ്രതിമാസ ശമ്പളത്തിലായിരുന്നു നിയമനം.
സ്ഫോടനത്തിന് പത്ത് ദിവസം മുൻപ് വരെ ഉമർ നബി താമസിച്ചിരുന്നത് സോയാബ് എടുത്തു നൽകിയ മുറിയിലാണ്. ഇയാളുടെ സഹോദരി ഭർത്താവുമായി ബന്ധപ്പെട്ട കെട്ടിടമാണിത്. കൂടാതെ, പൊട്ടിത്തെറിച്ച ഐ20 കാർ ക്യാമ്പസിന് പുറത്ത് എത്തിക്കാൻ സഹായിച്ചതും സോയാബാണ്. ഭീകരസംഘത്തിന് സഹായം നൽകുന്നതിൽ എല്ലാ പ്രവർത്തനങ്ങളും ഇയാൾ നടത്തിയെന്നും എൻഐഎ പറയുന്നു. കേസിൽ പ്രാദേശികമായി അറസ്റ്റിലായ ഏക പ്രതിയാണ് സോയാബ്.
defsedfsdfs
