യാത്ര വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക കുവൈത്ത് പുനഃപരിശോധിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവേശന വിലക്കുള്ള 32 രാജ്യങ്ങളുടെ പട്ടിക പുനഃപരിശോധിക്കുന്നു. ഇത് സംബന്ധിച്ചുള്ള സുപ്രീം കൗൺസിൽ നിർദ്ദേശം പ്രതി വാര മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തു തീരുമാനിക്കും.
കൂടാതെ കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തു നടപ്പിലാക്കിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടുർന്നുണ്ടായിട്ടുള്ള സ്ഥിതിഗതികളും ക്യാബിനറ്റ് യോഗത്തിൽ പരിശോധിക്കും. എന്നാൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും ആരോഗ്യ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിനാണ് ബന്ധപ്പെട്ട അധികൃതർക്ക് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അൽ സബാഹ് നൽകിയ ഉത്തരവ്.
അതേസമയം കോവിഡ് പശ്ചാത്തലത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ആഗസ്റ്റിൽ 88,792 പേർ യാത്ര ചെയ്തതായി ഡിജിസിഎ കണക്കുകൾ വെളിപ്പെടുത്തുന്നു. ആഗസ്റ്റ് ഒന്ന് മുതലാണ് കുവൈത്ത് വിമാനത്താവളത്തിൽ നിന്നും വാണിജ്യ വിമാന സർവ്വീസ് ആരംഭിച്ചത്. 1152 വിമാനങ്ങളാണ് ഇതിനകം സർവ്വീസ് നടത്തിയത്. 582 വിമാനങ്ങളിൽ 65,368 യാത്രക്കാർ കുവൈത്തിൽ നിന്ന് പുറത്തേക്കും 570 വിമാനങ്ങളിൽ 23,424 യാത്രക്കാർ കുവൈത്തിലേക്കും എത്തി ചേർന്നു. ഇന്ത്യയിലേക്കാണ് കൂടുതൽ പേർ യാത്ര ചെയ്തത്. 141 വിമാനങ്ങളിലായി 22,876 യാത്രക്കാർ ഇന്ത്യയിലേക്കും, കൂടാതെ തുർക്കി, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലേക്കായിരുന്നു കൂടുതൽ പേരും യാത്ര ചെയ്തത്.