കാലിക്കട്ട് സർവകലാശാലയിൽ നടന്ന സെമിനാറിൽനിന്ന് വിട്ടുനിന്ന സംഭവത്തിൽ വൈസ് ചാന്‍സിലറോട് വിശദീകരണം തേടി രാജ്ഭവൻ

കാലിക്കട്ട് സർവകലാശാലയിൽ നടന്ന സെമിനാറിൽനിന്ന് വിട്ടുനിന്ന സംഭവത്തിൽ വൈസ് ചാന്‍സിലറോട് വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സിലർ എം.കെ. ജയരാജ് നടത്തിയത് കീഴ്‌വഴക്ക ലംഘനമാണെന്നാണ് രാജ്ഭവന്‍റെ നിരീക്ഷണം. ആരോഗ്യപ്രശ്‌നത്തെ തുടർന്നാണ് പരിപാടിക്ക് എത്താതിരുന്നതെങ്കിൽ പകരക്കാരനായി പ്രോ വൈസ് ചാന്‍സിലറെ അയയ്ക്കാതിരുന്നത് എന്തുകൊണ്ടാണെന്നും രാജ്ഭവൻ ചോദ്യമുന്നയിച്ചിട്ടുണ്ട്. ഗവർണർക്കെതിരേ എസ്എഫ്‌ഐ പോസ്റ്റർ ഉയർത്തിയ സംഭവത്തിലും നേരത്തേ വിസിയോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ഇതുവരെ ഇതിന് വിസി മറുപടി നൽകിയിരുന്നില്ല.
“ശ്രീനാരായണ ഗുരു നവോഥാനത്തിന്‍റെ പ്രവാചകന്‍‘ എന്ന വിഷയത്തിൽ സനാതന ധർമ പീഠവും ഭാരതീയ വിചാരകേന്ദ്രവും സംഘടിപ്പിച്ച സെമിനാറിലാണ് തിങ്കളാഴ്ച ഗവർണർ പങ്കെടുത്തത്. ആരോഗ്യപ്രശ്‌നങ്ങളെതുടർന്ന് പരിപാടിക്ക് എത്തില്ലെന്ന് വിസി ഗവർണറെ അനൗദ്യോഗികമായി അറിയിക്കുകയായിരുന്നു. അതേസമയം, കാമ്പസിലെത്തിയ ഗവർണർക്കെതിരേ പ്രതിഷേധവുമായി എസ്എഫ്‌ഐയും ഇടതുപക്ഷ സംഘടനകളും രംഗത്തെത്തിയിരുന്നു. കറുത്ത വസ്ത്രമണിഞ്ഞ് കറുത്ത ബലൂണുകൾ ഉയർത്തി പ്രതിഷേധ റാലിയായിട്ടാണ് എസ്എഫ്‌ഐ പ്രവർത്തകർ എത്തിയത്. തനിക്കെതിരേ പ്രതിഷേധിച്ച എസ്എഫ്‌ഐക്കാർ ഗുണ്ടകളാണെന്ന് ഗവർണർ വിമർശിച്ചിരുന്നു.
sdfs