ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും ഡ്രൈവറും കസ്റ്റഡിയിൽ

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിക്കാൻ പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന ഓട്ടോറിക്ഷയും ഡ്രൈവറും കസ്റ്റഡിയിൽ. കല്ലുവാതുക്കലിൽ നിന്നാണ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത്. കല്ലുവാതുക്കല്‍ സ്റ്റാന്‍ഡില്‍ ഓടുന്ന ഓട്ടോറിക്ഷയാണിത്. കല്ലുവാതുക്കലിൽ നിന്നും പ്രതികൾ ഓട്ടോയിൽ കയറി കിഴക്കനേല ഭാഗത്ത് ഇറങ്ങിയെന്ന് ഡ്രൈവർ മൊഴി നൽകി. എന്നാൽ പേടിച്ചാണ് വിവരം പുറത്ത് പറയാതിരുന്നതെന്നും ഡ്രൈവർ പറയുന്നു. ഇയാളെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഈ ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സംഭവ ദിവസം ഓട്ടോറിക്ഷ പാരിപ്പള്ളിയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യവും പൊലീസിന് കിട്ടിയിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തിലുള്ള ഒരു യുവതി നഴ്‌സിംഗ് കെയര്‍ടേക്കറെന്നാണ് പോലീസ് സംശയിക്കുന്നത്.കഴിഞ്ഞദിവസം കുട്ടിയുടെ മൊഴിപ്രകാരം മൂന്ന് രേഖാചിത്രങ്ങള്‍ തയാറാക്കിയിരുന്നു. അതില്‍ രണ്ടുപേര്‍ സ്ത്രീകളായിരുന്നു. ഇതില്‍ ഒരാളുടെ ചിത്രം റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയുടേതെന്നാണ് പോലീസ് കരുതുന്നത്.
നിലവില്‍ അന്വേഷണം കുട്ടിയുടെ പിതാവിലേക്കും നഴ്‌സിംഗ് മേഖലയിലേക്കും കേന്ദ്രീകരിക്കുകയാണ്. യുവതിയുമായി കുട്ടിയുടെ അച്ഛന് എന്തെങ്കിലും ബന്ധമുണ്ടൊ എന്ന കാര്യം പോലീസ് പരിശോധിക്കുകയാണ്. കുട്ടിയുടെ അച്ഛന്‍റെ പശ്ചാത്തലം സംബന്ധിച്ച് പോലീസ് നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. നഴ്‌സുമാരെ വിദേശത്തേക്ക് കയറ്റിവിടുന്ന ചില ബന്ധങ്ങള്‍ ഇയാള്‍ക്കുള്ളതായി പോലീസ് സംശയിക്കുന്നു. തട്ടിപ്പിനിരയായി പണം നഷ്ടമായ വിരോധത്തില്‍ യുവതിയും മറ്റുചിലരും കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാം എന്ന് പോലീസ് അനുമാനിക്കുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനായി അന്വേഷണസംഘം കുട്ടിയുടെ അച്ഛനെ വെള്ളിയാഴ്ച വിശദമായി ചോദ്യം ചെയ്‌തേക്കും.
ASDDSDSAADS