പുതുപ്പള്ളിയിൽ ജെയ്‌ക് സി തോമസ് എൽഡിഎഫ് സ്ഥാനാർഥി

പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസ് മത്സരിക്കുമെന്ന് എം വി ഗോവിന്ദൻ. ഈ ഉപതിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടാൻ തീരുമാനിച്ചുവെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. വൈകാരികമായല്ല തിരഞ്ഞെടുപ്പിനെ നേരിടാൻ ഉദ്ദേശിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വി ഡി സതീശൻ പറഞ്ഞതുപോലെ തിരഞ്ഞെടുപ്പ് സർക്കാരിനെതിരായ വിധിയെഴുത്തല്ല മറിച്ച് വിചാരണ ചെയ്യപ്പെടാൻ പോകുന്നത് പ്രതിപക്ഷത്തെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായ അധിക്ഷേപത്തിന് പാർട്ടി ഉദ്ദേശിക്കുന്നില്ല. ഉമ്മൻ ചാണ്ടിയെ കുറിച്ചോ അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചോ ഏതെങ്കിലും തരത്തിലുള്ള അധിക്ഷേപമല്ല ഈ തിരഞ്ഞെടുപ്പിലെ പ്രധാന രാഷ്ട്രീയം. ഈ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയം ബിജെപിയും യുഡിഎഫും ഒരു ഭാഗത്തും ഇടതുപക്ഷം മറുഭാഗത്തും നിന്നുള്ള രാഷ്ട്രീയ പോരാട്ടമാണ്. അല്ലാതെ വ്യക്തിപരമായ പ്രശ്നങ്ങളിലേക്ക് എൽഡിഎഫ് പോകുന്നില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
വൻ ഭൂരിപക്ഷത്തിൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് കേരളത്തിൽ വികസനത്തിന് വോട്ടുണ്ടെന്ന് മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും മനസ്സിലായത്. കേരളത്തിൽ വികസന പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന അജണ്ട വച്ച് തീരുമാനിക്കുന്ന പ്രതിപക്ഷമാണുള്ളത്. എല്ലാം നിഷേധിക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത്. കെ റെയിൽ, കെ ഫോൺ, എല്ലാം ഉദാഹരണം. കേരളം ലോകത്തിന് മാതൃകയാകുന്നതിനെ തടയുകയാണ് പ്രതിപക്ഷം. എന്നാൽ ഇതൊന്നും ജനങ്ങൾ ചെവിക്കൊള്ളില്ല. കേന്ദ്രസർക്കാരിന് കേരളത്തോടുള്ള സമീപനം ഫെഡറൽ സംവിധാനനത്തിൽ നിന്ന് വ്യത്യസ്തമായ സാമ്പത്തിക പ്രതിരോധം തീർക്കാനാണ് ശ്രമിക്കുന്നത്. അതിനെതിരായ സമീപനമാണ് സംസ്ഥാന സർക്കാർ എടുക്കുന്നത്. ഏത് സാമ്പത്തിക പ്രതിസന്ധി വന്നാലും കേരളത്തിൽ തീരുമാനിച്ച വികസന പ്രവർത്തനങ്ങളുമായി പിന്നോട്ട് പോകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ADSADSDDASADS