നെടുങ്കണ്ടത്ത് കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന പേനിന്റെ കടിയേറ്റ് 30 പേർ ചികിത്സയിൽ

പേനിന്റെ കടിയേറ്റ 30 പേർ ചികിത്സയിൽ. നെടുങ്കണ്ടത്ത് ആണ് പേനിന്റെ കടിയേറ്റ 30 പേർ ചികിത്സ തേടിയിരിക്കുന്നത്. കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന ഹാർഡ് ടിക് ഇനത്തിൽ ഉള്ള പേനുകളാണ് ആക്രമണം നടത്തിയത്. വനമേഖലയോട് ചേർന്ന കുരുമുളക് തോട്ടങ്ങളിൽ പണിയെടുക്കുന്നവർക്കും കുട്ടികൾക്കുമാണ് കടിയേറ്റത്. നെടുങ്കണ്ടം പഞ്ചായത്തിലെ പൊന്നാമല മേഖലയിലാണ് പേനിന്റെ ആക്രമണം രൂക്ഷമായിരിക്കുന്നത്.
കടിയേറ്റ പലർക്കും ശരീരമാസകലം മുറിവുണ്ടായിട്ടുണ്ട്. പേനിന്റെ കടിയേറ്റ ഭാഗം ചുവന്നു തടിക്കുകയും ഒരാഴ്ചയോളം അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. പേൻ കടിയേറ്റവരുടെ വിവരങ്ങളും ആരോഗ്യ സ്ഥിതിയും ശേഖരിച്ച് ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അസ്വസ്ഥതയോ പനിയോ അനുഭവപ്പെടുന്ന പ്രദേശവാസികൾ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പേൻ ശല്യം രൂക്ഷമായതോടെ മേഖലയിൽ പട്ടം കോളനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. പേനുകളെ ശേഖരിച്ച് പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിൽ പരിശോധന നടത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും വനാതിർത്തിയോട് ചേർന്ന പുൽമേടുകളിലെ ഭൂപ്രകൃതിയുമാവാം പേനുകൾ പെരുകാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
567567