സ്വപ്‌ന സുരേഷ് ഐ ഫോൺ വിട്ടുകിട്ടാൻ കോടതിയിലേക്ക്

എൻഐഎ റെയ്ഡിൽ പിടിച്ചെടുത്ത ഐ ഫോൺ വിട്ടുകിട്ടണമെന്ന ആവശ്യവുമായി സ്വപ്‌ന സുരേഷ് കോടതിയെ സമീപിക്കും. ഫോണുകളിൽ ഒന്ന് മഹസറിൽ രേഖപ്പെടുത്താതെ മാറ്റിയെന്ന ആരോപണമാണ് സ്വപ്‌ന സുരേഷ് ഉന്നയിക്കുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരായ തെളിവുകൾ ഈ ഐ ഫോണിലുണ്ടെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു.
ബംഗളൂരുവിൽ നിന്ന് സ്വപ്നയെ അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന ശേഷം ഇവരുടെ തിരുവനന്തപുരത്തെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിലാണ് ഫോൺ പിടിച്ചെടുത്തതെന്നാണ് സ്വപ്‌ന പറയുന്നത്. എം ശിവശങ്കർ യുഎഇ കോൺസുലേറ്റുമായി നടത്തിയ ചില നിർണായക സംഭാഷണങ്ങളുടെ തെളിവുകളും ഫോണിലുണ്ടെന്ന് സ്വപ്‌ന ആരോപിക്കുന്നു.
ഐ ഫോണിൽ നിർണായക തെളിവുകളുണ്ടെന്ന ആരോപണം സ്വപ്‌ന ആവർത്തിച്ച പശ്ചാത്തലത്തിൽ ഫോൺ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഫോൺ വിവരങ്ങളുടെ മിറർ കോപ്പി തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എൻഐഎ കോടതിയെ സമീപിച്ചിരുന്നു. സ്വപ്‌ന സുരേഷ് 2016−2017 കാലഘട്ടത്തിലാണ് ഈ ഐ ഫോൺ ഉപയോഗിച്ചിരുന്നത്.