കോടികളുടെ മയക്കുമരുന്നുമായി ടാറ്റൂ ആർട്ടിസ്റ്റായ മലയാളി യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ

വൻ മയക്കുമരുന്ന് ശേഖരവുമായി ടാറ്റൂ ആർട്ടിസ്റ്റായ മലയാളി യുവതി ഉൾപ്പെടെ മൂന്ന് പേർ ബെംഗളൂരുവിൽ പിടിയിൽ. ഇവരിൽ നിന്ന് ഏഴു കോടിയിലധികം വിലവരുന്ന 12 കിലോയുടെ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ബെംഗളൂരുവിലെ കൊത്തന്നൂരിൽ താമസിക്കുന്ന കോട്ടയം സ്വദേശിനി എസ് വിഷ്ണുപ്രിയ (22), സുഹൃത്തായ കോയന്പത്തൂർ സ്വദേശി സിജിൽ വർഗീസ് (23), മടിവാള സ്വദേശി എം വിക്രം എന്ന വിക്കി (23) എന്നിവരെയാണ് ഹുളിമാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബെംഗളൂരു കോളജിൽനിന്നാണ് സിജിൽ വർഗീസും വിഷ്ണുപ്രിയയും ബിബിഎ പഠനം പൂർത്തിയാക്കിയിരുന്നത്. സഹപാഠികളായ ഇരുവരും വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കുറച്ചുകാലം സ്വകാര്യകന്പനിയിൽ ജോലിചെയ്തശേഷം പിന്നീട് ഫ്രീലാൻസായി ടാറ്റൂ ആർട്ടിസ്റ്റുകളായും ജോലിചെയ്തിരുന്നു. കഴിഞ്ഞദിവസം ബിടിഎം ലേഔട്ടിലെ അരകെരെയിൽ വെച്ച് 80 ഗ്രാം ഹാഷിഷ് ഓയിലുമായി വിക്രമിനെ പൊലീസ് പിടികൂടിയിരുന്നു. വിഷ്ണുപ്രിയയും സിജിൽ വർഗീസുമാണ് ഹഷീഷ് ഓയിൽ നൽകിയിരുന്നതെന്ന വിക്രമിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവരും താമസിക്കുന്ന സ്ഥലത്ത് പൊലീസ് റെയ്ഡ് നടത്തി. തുടർന്നാണ് കോടികളുടെ ഹാഷിഷ് ഓയിൽ കണ്ടെത്തിയത്.