കെ റെയിൽ പദ്ദതിക്കായി ഭൂമി ഏറ്റെടുക്കാമെന്ന് കേന്ദ്ര റെയിൽവെ മന്ത്രാലയം ഹൈക്കോടതിയിൽ


കെ റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാമെന്ന് കേന്ദ്ര റെയിൽവെ മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. കെ റെയിൽ പ്രത്യേക പദ്ധതി അല്ലെന്നും 2013ലെ നിയമം അനുസരിച്ച് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള അനുമതി സംസ്ഥാന സർക്കാരിനുണ്ടെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. എന്നാൽ പദ്ധതിക്ക് പ്രാഥമിക അനുമതി മാത്രമാണ് നൽകിയിട്ടുള്ളത്. കെ റെയിൽ പദ്ധതിയിൽ കേന്ദ്ര അനുമതിയില്ലാതെ സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്ന ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ഇതു സംബന്ധിച്ചാണ് ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയത്. ഹർജികൾ പരിഗണിക്കുന്പോൾ തന്നെ സിൽവർ ലൈൻ പദ്ധതിക്കായി 955 ഹെക്ടർ ഭൂമി ഏറ്റെടുക്കാമെന്ന വിവരം സർവേ നടത്താതെ സർക്കാരിന് എങ്ങനെ ലഭിച്ചുവെന്ന് കോടതി ചോദിച്ചു. 

കെ റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന ആവശ്യം. കേന്ദ്ര അനുമതിയില്ലാതെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നിയമവിരുദ്ധമാണെന്നും ഹർജിക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഒടുവിൽ കെ റെയിൽ പദ്ധതിയിൽ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് അനുകൂലമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. 

സിൽവർലൈൻ പദ്ധതിയിൽ സംശയങ്ങൾ ദുരീകരിക്കുകയെന്നത് സർക്കാരിന്റെ ബാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പൗരപ്രമുഖരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. നമ്മുടെ നാടിന്റെ പശ്ചാത്തല സൗകര്യം വികസിക്കണം. സംസ്ഥാനത്തിന് ധനശേഷി കുറവാണ്. ഇത് പരിഹരിക്കാനായി കിഫ്ബി പുനരുജ്ജീവിപ്പിച്ച് നാടിന്റെ വികസനം ഉറപ്പ് വരുത്തേണ്ടതുണ്ട്. കേരളത്തിന്റെ ഗതാഗത സൗകര്യങ്ങൾ വികസിക്കണം. നാടിന്റെ വികസനത്തിന് എതിരായി ആരെങ്കിലും രംഗത്തെത്തിയാൽ അതിന് വഴിപ്പെടില്ലെന്നും പദ്ധതിക്കായി ജനങ്ങളെ ഉപദ്രവിക്കുന്നതല്ല സർക്കാർ നയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

You might also like

Most Viewed