പ്രവാസി യാത്രക്കാരെ കൊറോണ ടെസ്റ്റിന്റെ പേരിൽ ബുദ്ധിമുട്ടിക്കുന്നതിനെതിരെ പ്രവാസി കമ്മീഷൻ
കേരളത്തിലെ എയർപോർട്ടിലെത്തുന്ന യാത്രക്കാരെ കോറോണ ടെസ്റ്റിന്റെ മറവിൽ സുതാര്യമല്ലാത്ത പരിശോധന നടത്തി വലിയ തുക ഈടാക്കുകയും തെറ്റായ റിസൽട്ട് നൽകി പ്രവാസികളുടെ യാത്ര അനിശ്ചിതത്തിലാക്കി തൊഴിൽ നഷ്ടപ്പെടുത്തുന്ന സാഹചര്യത്തിൽ പ്രവാസി കമ്മീഷൻ നടപടികളുമായി മുമ്പോട്ട് വരുന്നു. ഇതിന്റെ ഭാഗമായി പതിനാലാം തിയ്യതി എറണാകുളത്ത് നടക്കുന്ന പ്രവാസി കമ്മീഷന്റെ അദാലത്തിൽ പരാതിക്കാരനായ തിരുവനന്തപുരം സ്വദേശി സലീം പള്ളി വിളയിൽ അടക്കമുള്ളവരോട് എത്താനായി പ്രവാസി കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് പി.ഡി.രാജൻ നോട്ടീസയച്ചു. ഇവർക്കൊപ്പം സിവിൽ ഏവിയേഷൻ സെക്രട്ടറി, അദാനി തിരുവനന്തപുരം വിമാനത്താവളം മാനേജർ, കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ജില്ലാ ആരോഗ്യവകുപ്പ് ഓഫീസർ, കോഴിക്കോട് അരയടത്ത് പാലത്തിനടുത്തെ മെട്രോ ഹെൽത്ത് ലാബോറട്ടറീസ് എം.ഡി. ഡോക്ടർ. നൗഷാദ്, മെട്രോ ഹെൽത്ത് ലാബോറട്ടറീസ് തിരുവനന്തപുരം ബ്രാഞ്ച് മാനേജർ എന്നിവരെ എതിർകക്ഷികളായും അദാലത്തിലേയ്ക്ക് വിളിച്ചിട്ടുണ്ട്.
എയർപോർട്ടിൽ എത്തുന്ന ദുബൈ യാത്രക്കാരായ പ്രവാസികൾക്കായി കോവിഡ് പരിശോധന കേന്ദ്രത്തിനായി അനുവാദം ചോദിച്ച സംസ്ഥാന സർക്കാരിനെ സുരക്ഷിതത്വത്തിന്റെ പേരിൽ വിലക്കിയ കേന്ദ്ര സർക്കാർ സ്വകാര്യ ഏജൻസിക്ക് പരിശോധന കേന്ദ്രം അനുവദിക്കുകയായിരുന്നു എന്ന പരാതിയും നിലനിൽക്കുന്നുണ്ട്. ഈ വിഷയം സാമൂഹ്യ മാധ്യമങ്ങളിലുടെ അറിയാൻ കഴിഞ്ഞതിന്റെയും പ്രവാസി സംഘടനകൾ അറിയിച്ചതിന്റെയും അടിസ്ഥാനത്തിലാണ് കേരള പ്രവാസി കമ്മീഷൻ ഇടപ്പെടുന്നതെന്ന് ബഹ്റൈനിലെ പ്രവാസി കമ്മീഷനംഗം സുബൈർ കണ്ണൂർ അറിയിച്ചു.