പരസ്യവിചാരണ; കുട്ടിയോടും കോടതിയോടും മാപ്പ് ചോദിച്ച് പിങ്ക് പോലീസ്
കൊച്ചി: ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പിതാവിനെയും മകളെയും പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി. സത്യവാങ്മൂലം രൂപത്തിൽ നിരുപാധികം മാപ്പ് ചോദിച്ചുകൊണ്ടായിരുന്നു അപേക്ഷ. സംഭവത്തിൽ കുട്ടിയോടും കോടതിയോടും മാപ്പപേക്ഷിക്കുകയാണെന്ന് പോലീസുകാരി വ്യക്തമാക്കി.ഈ മാസം 15-ന് കേസ് വീണ്ടും പരിഗണിക്കും. കുട്ടി അനുഭവിച്ച മാനസിക പ്രശ്നങ്ങൾക്ക് പകരം എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഒരു എതിർ സത്യവാങ്മൂലം നൽകാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് കുട്ടിയും പിതാവും ഹൈക്കോടതിയിൽ ഹർജി നൽകിയത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ സർക്കാരിന്റ നിലപാട് ശ്രദ്ധേയമാകും.