പ്രചരിക്കുന്നത് മുഴുവന്‍ കെട്ടുകഥകള്‍, സ്വദേശത്തോ വിദേശത്തോ നിക്ഷേപമില്ല: ശ്രീരാമകൃഷ്ണന്‍
കൊച്ചി: ആരോപണങ്ങൾക്ക് വിശദമായ മറുപടിയുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കസ്റ്റഡിയിലുള്ള പ്രതികൾ സ്വരക്ഷയ്ക്കായി എന്തെങ്കിലും വിളിച്ചു പറയുകയോ, പറയിപ്പിക്കുകയോ ചെയ്തതുകൊണ്ടൊന്നും സത്യത്തെ കുഴിച്ചുമൂടാനാകില്ലെന്ന് പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. അന്വേഷണം എന്നത് സത്യസന്ധമായി കുറ്റവാളികളെ കണ്ടെത്താനുള്ള നിയമപരമായ നീക്കമായിരിക്കണം. അല്ലാതെ ആരെയെങ്കിലും കൊന്ന് ചോര കുടിക്കുന്ന ഏർപ്പാടാകരുതെന്നും സ്പീക്കർ ഫേസ്ബുക്കിൽ കുറിച്ചു. നട്ടാൽ കുരുക്കാത്ത നുണകൾ മൊഴികളെന്ന പേരിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും അവിശ്വസനീയമായ നിലയിലാണ്. ഒരുവിധത്തിലുള്ള ഡോളർ കൈമാറ്റ-പണം കൈമാറ്റവും ഉണ്ടായിട്ടില്ല. ഈ കെട്ടുകഥകൾ വരുന്നത് ആരുടെ താത്പര്യ പ്രകാരമാണെന്നത് അന്വേഷണവിധേയമാക്കേണ്ടതാണെന്നും സ്പീക്കർ പറഞ്ഞു.

