മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
കൊച്ചി: യു.എ.ഇ കോൺസുലേറ്റ് വഴി എത്തിയ ഖുർ ആൻ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ ചോദ്യംചെയ്യലിനായി മന്ത്രി കെടി ജലീൽ കൊച്ചിയിലെ കസ്റ്റംസ് പ്രവിന്റീവ് ഓഫീസിൽ ഹാജരായി. ഔദ്യോഗിക വാഹനത്തിലാണ് അദ്ദേഹം എത്തിയത്. രാവിലെ പത്തുമണിക്ക് എത്താനാണ് അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ ഉദ്യോഗസ്ഥരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഓഫീസ് അണുവിമുക്തമാക്കേണ്ടിവന്നു. അതിനാൽ വൈകി ഹാജരായാൽ മതിയെന്ന് മന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു.
നികുതിവെട്ടിച്ച് നയതന്ത്രചാനൽ വഴി ഖുർ ആൻ ഇറക്കുമതിയും വിതരണവും പ്രൊട്ടോക്കോൾ ലംഘനവും ക്രമക്കേടുമാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. മാർച്ച് നാലിനാണ് യു.എ.ഇ കോൺസുലേറ്റിന്റെ പേരിൽ മതഗ്രന്ഥമെത്തിയത്. ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ കീഴിലുള്ള സി ആപ്‌ടിന്റെ വാഹനത്തിലാണ് ഖുർ ആൻ വിതരണം ചെയ്യാനായി കൊണ്ടുപോയത്. മന്ത്രിയുടെ നിർദ്ദേശപ്രകാരമാണോ ഖുർ ആൻ ഇറക്കുമതി ചെയ്തതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

