യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; സീരിയൽ നടൻ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ


തിരുവനന്തപുരം: യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ സീരിയൽ നടൻ ഉൾപ്പെടെ മൂന്നു പേർ പോലീസ് പിടിയിൽ. യുവതിയുടെ ചിത്രം മോർഫ് ചെയ്ത് ഭർത്താവിന്‍റെയും ബന്ധുക്കളുടെയും വിലാസത്തിലും മൊബൈൽ ഫോണിലേക്കും അയച്ചുകൊടുത്ത കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം ഡെന്‍റൽ കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസർ ഡോ.സുബു, സീരിയൽ നടനും നിർമാതാവുമായ നെടുമങ്ങാട് വാളിക്കോട് സ്വദേശി ജസീർ ഖാൻ, നെടുമങ്ങാട് വേങ്കവിള സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ ബന്ധുവിന്‍റെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. യുവതിയുടെ വിവാഹ ശേഷം ഭർത്താവിനും ബന്ധുക്കൾക്കും യുവതിയെ മോശമായി ചിത്രീകരിച്ചുകൊണ്ട് ഊമക്കത്തുകളും മോർഫ് ചെയ്ത നഗ്ന ഫോട്ടോകളും പ്രതികൾ അയച്ചിരുന്നു.  ഇതു സംബന്ധിച്ച് നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. മോർഫ് ചെയ്ത ചിത്രങ്ങൾ ലഭിച്ചതിനെ തുടർന്ന് യുവതിയും ഭർത്താവും അകന്ന് കഴിയുകയായിരുന്നു. ഇതിനിടെ യുവതിയുടെ ബന്ധുവായ മറ്റൊരു സ്ത്രീക്ക് ലഭിച്ച വാട്സ് ആപ് സന്ദേശത്തിന്‍റെ ചുവട് പിടിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.  

മറ്റൊരാളുടെ വിലാസത്തിൽ എടുത്ത മൊബൈൽ നന്പരിൽ നിന്നാണ് ഫോട്ടോ അയച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സുബു നൽകിയ ഫോട്ടോകൾ ജംസീർ മോർഫ് ചെയ്യുകയായിരുന്നു.  ജസീർ ഖാന് മൊബൈൽ കണക്ഷൻ എടുത്ത് കൊടുത്തത് മൊബൈൽ കടയുടമ ശ്രീജിത്താണ്. സുഹൃത്തായ സുബുവിന്‍റെ നിർദേശം അനുസരിച്ചാണ് ജസീർ ശ്രീജിത്തിനോട് സിം ആവശ്യപ്പെട്ടത്. പോലീസ് നടത്തിയ അന്വേഷണത്തിൽ വട്ടപ്പാറ സ്വദേശിയായ യുവാവിന്‍റെ വിലാസത്തിലുള്ള സിം കാർഡിൽ നിന്നാണ് വാട്സ്ആപ് സന്ദേശം അയച്ചിരിക്കുന്നതെന്ന് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോൾ ഇങ്ങനെയൊരു സിം കണക്ഷൻ എടുത്തിട്ടില്ലെന്ന് ഇയാൾ മൊഴി നൽകി. തുടർന്ന് മൊബൈൽ കണക്ഷൻ കന്പനിക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പോലീസിന് കൂടുതൽ വിശദാംശങ്ങൾ ലഭിച്ചു.  മൊബൈൽ കണക്ഷൻ എടുക്കുന്നതിനുള്ള ഫോമിൽ വട്ടപ്പാറ സ്വദേശിയുടെ വിലാസവും ജസീറിന്‍റെ ചിത്രവുമാണ് പതിപ്പിച്ചത്. കൂടാതെ ശ്രീജിന്‍റെ ഉടമസ്ഥതയിലുള്ള കടയിൽ നിന്നാണ് അപേക്ഷ ലഭിച്ചിരിക്കുന്നതെന്നും മനസിലാക്കി. തുടർന്ന് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. ജസീറിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് ശ്രീജിത്ത് പോലീസിനോട് സമ്മതിച്ചു.  വട്ടപ്പാറ സ്വദേശിയായ യുവാവ് മാസങ്ങൾക്ക് മുൻപ് ആധാർ കാർഡിന്‍റെ കോപ്പി എടുക്കുന്നതിന് ശ്രീജിത്തിന്‍റെ കടയിലെത്തിയിരുന്നു. ഈ സമയം ഒരു കോപ്പി കൂടുതൽ എടുത്ത് ശ്രീജിത്ത് അത് സൂക്ഷിച്ചിരുന്നു. ഈ വിലാസവും ജസീറിന്‍റെ ചിത്രവും വച്ചാണ് സിം എടുത്തത്.  

തുടർന്ന് പോലീസ് ജസീറിനെ കസ്റ്റഡിയിലെടുത്തു. ഡോ. സുബു നൽകിയ പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പെൺകു‌‌ട്ടിയുടെ ബന്ധുവായ സ്ത്രീക്ക് വാട്സ്ആപിലൂടെ ചിത്രം അയച്ചത് താനാണെന്ന് ജസീർ സമ്മതിച്ചു. സുബുവും പോലീസ് കസ്റ്റഡിയിലാണ്. ഇയാൾ കുറ്റം സമ്മതിച്ചു.  പെൺകുട്ടിയുമായി പരിചയമുണ്ടായിരുന്ന സുബുവിന് അവരോട് അടുപ്പം തോന്നിയിരുന്നു. എന്നാൽ വിവാഹ ശേഷം യുവതിയുമായുള്ള അടുപ്പം കുറഞ്ഞതോടെ യുവതിയുടെ വിവാഹബന്ധം വേർപെടുത്തുവാനും ഈ അവസരം മുതലെടുത്ത് കൂടുതൽ അടുക്കുവാനുമാണ് ഇങ്ങനെ ചെയ്തതെന്ന് സുബു കുറ്റസമ്മതം നടത്തി.  വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് സുബു. ഫോർ‍ട്ട് അസി. കമ്മീഷണർ‍ ആർ‍. പ്രതാപന്‍ നായരുടെ നേതൃത്വത്തിൽ‍ ഫോർ‍ട്ട് സി ഐ രാഗേഷ് എസ് ഐമാരായ സജു ഏബ്രഹാം, സെൽ‍വിസ്, സിപിഒമാരായ ബിനു, സാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed