അനൂപ് പിടിയിലാകുന്നതിന് രണ്ടു ദിവസം മുമ്പ് വരെ ബിനീഷിനെ വിളിച്ചിരുന്നതായി ഫോൺരേഖകൾ
കൊച്ചി: ബംഗളൂരു മയക്കുമരുന്ന് കേസിലെ മുഖ്യപ്രതികളിലൊരാളായ അനൂപ് മുഹമ്മദ് പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് വരെ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയെ വിളിച്ചതായി രേഖകൾ.
ആഗസ്റ്റ് മാസം 1,13,19 തീയതികളിൽ സംസാരിച്ചതിന്‍റെ ഫോൺരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ആഗസ്റ്റ് 21നാണ് അനൂപ് അറസ്റ്റിലാവുന്നത്. ആഗസ്റ്റ് 19ന് മാത്രം ബിനീഷ് കോടിയേരിയെ അനൂപ് വിളിച്ചത് അഞ്ചു തവണയാണ്. ആഗസ്റ്റ് 13ന് എട്ട് മിനിട്ടിലേറെ ഇരുവരും സംസാരിച്ചതായും ഫോൺരേഖകൾ വ്യക്തമാക്കുന്നു. നേരത്തേ, അനൂപിനെ തനിക്ക് അറിയാമെന്നും എന്നാൽ ലഹരിക്കടത്തിൽ ബന്ധം ഇല്ലെന്നും ബിനീഷ് പറഞ്ഞിരുന്നു. എന്നാല്‍ പുറത്തുവരുന്ന രേഖകള്‍ സംശയം കൂടുതല്‍ ബലപ്പെടുത്തുകയാണ്.




