വാളയാര്‍ പീഡനക്കേസില്‍ ഗുരുതര ആരോപണവുമായി ഷാഫി പറമ്പില്‍


പാലക്കാട്:  വാളയാര്‍ കേസില്‍ പ്രതികള്‍ക്കായി ഹാജരായവരും രാഷ്ട്രീയ ബന്ധമുള്ളവരുമാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ തലപ്പത്തെന്നും പ്രശ്നം നിയമസഭയില്‍ ഉന്നയിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. വാളയാര്‍ കേസില്‍ കോടതി ആദ്യം കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ എൻ രാജേഷിനെ വിചാരണ വേളയിൽത്തന്നെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കായിത് വിവാദമായിരുന്നു. തുടര്‍ന്ന് അദ്ദേഹം കേസ് വേറെ അഭിഭാഷകർക്ക് കൈമാറുകയായിരുന്നു. കള്ളനെ താക്കോലേല്‍പ്പിക്കുക എന്ന പ്രയോഗമാണ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നടത്തിപ്പുമായിട്ട് ഉണ്ടാകുന്നതെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു. 

2017  ജനുവരി 13നാണ്  13 വയസ്സുകാരിയേയും മാർച്ച് 4 ന്  സഹോദരിയായ  ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അസ്വഭാവിക മരണമെന്നുമാത്രമായിരുന്നു ആദ്യമന്വേഷിച്ച ലോക്കൽ പോലീസിന്‍റെ നിഗമനം. സംഭവം വിവാദമായതോടെ  നർകോട്ടിക് സെൽ ഡിവൈഎസ്പിക്ക് കേസ് കൈമാറി. ഇരുവരും പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. എന്നാല്‍ തെളിവുകളുടെ അഭാവത്തെ തുടര്‍ന്ന് പ്രതികളായ വി മധു, ഷിബു, എം മധു എന്നിവരെ പാലക്കാട് പോക്സോ കോടതി വെറുതെ വിടുകയായിരുന്നു. 
പ്രതികളെ വെറുതെ വിട്ടതിൽ അന്വേഷണ സംഘത്തിനെതിരെ ആരോപണം ശക്തമായിരിക്കെ അപ്പീൽ നൽകാനാണ് പോലീസിന്‍റെ തീരുമാനം. അതേസമയം വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ പോലീസ് അപ്പീൽ പോകുന്നതിൽ വിശ്വാസമില്ലെന്ന് മരിച്ച പെൺകുട്ടികളുടെ അമ്മ പറഞ്ഞു. യഥാർത്ഥകുറ്റവാളികളെ ശിക്ഷിക്കാൻ പോലീസ് അന്വേഷണം പോര. മൂന്നുവർഷം അന്വേഷിച്ചിട്ടും പ്രതികൾക്ക് ശിക്ഷവാങ്ങിനൽകാൻ കഴിയാത്ത പോലീസിൽ വിശ്വാസമില്ലെന്നാണ് കുടുംബത്തിന്‍റെ നിലപാട്. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിനൽകുമെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed