പ്രളയസെസ് ഇന്നുമുതൽ
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് പണം കണ്ടെത്താൻ ഏർപ്പെടുത്തിയ പ്രളയസെസ് ഇന്ന് മുതൽ പ്രാബല്യത്തിൽ. രണ്ട് വർഷത്തേക്ക്് ഏർപ്പെടുത്തുന്ന പ്രളയസെസ്സിലൂടെ 1200 കോടി രൂപ സ്വരൂപിക്കാമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. അതേസമയം, പ്രളയസെസിന്‍റെ മറവിൽ വിലക്കയറ്റം ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
12 ശതമാനം ,18 ശതമാനം, 28 ശതമാനം എന്നീ ജി.എസ്.ടി നിരക്കുകൾ ബാധകമായ 928 ഉൽപ്പന്നങ്ങൾക്ക് ഒരു ശതമാനമാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി തുടങ്ങിയവക്ക് സെസ് ബാധകമല്ല. ജി.എസ്.ടിക്ക് പുറത്തുള്ള പെട്രോൾ, ഡീസൽ, മദ്യം, ഭൂമി വിൽപ്പന എന്നിവയ്ക്കും സെസ് ഏർപ്പെടുത്തിയിട്ടില്ല. കാർ, ഇരുചക്ര വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോൺ, സിമന്‍റ്, പെയിന്റ് എന്നിവയ്ക്കെല്ലാം ഒരു ശതമാനം വില കൂടും. ഗ്രാമീണ റോഡുകളുടെ നിർമാണവും നവീകരണവുമാണ് സെസിൽ നിന്ന് ലഭിക്കുന്ന തുക കൊണ്ട് ലക്ഷ്യമിടുന്നത്.
അതേസമയം, പ്രളയസെസിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കടുത്ത പ്രതിഷേധം ഉയർന്നിട്ടും പ്രളയസെസ് ചുമത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയത്തിന്റെ കെടുതികളിൽ നിന്ന് കരകയറാൻ കഴിയാത്ത കേരളത്തിലെ ജനങ്ങളെ വീണ്ടും ശിക്ഷിക്കുന്നതിന് തുല്യമാണിതെന്നും വൻ വിലക്കയറ്റത്തിന് ഇത് കാരണമാകുമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

