പ്രധാന പ്രതികളായ എസ്.എഫ്.ഐ പ്രതികൾ പി.എസ്.സി റാങ്ക് ലിസ്റ്റിൽ; ക്രമക്കേട് നടന്നതായി ആരോപണം
തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ സംഘർഷത്തിൽ വിദ്യാർത്ഥിയായ അഖിലിനെ കുത്തിപ്പരിക്കേൽപിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും പിഎസ്‍സി റാങ്ക് പട്ടികയിലെത്തിയതിൽ ക്രമക്കേട് നടന്നതായി ആരോപണമുയർന്ന സാഹചര്യത്തിൽ വ്യക്തത വരുത്തനാനൊരുങ്ങി പോലീസ്. ഇത് സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേൽിക്കും. യൂണിവേഴ്‍സിറ്റി കോളേജിൽത്തന്നെയുള്ള പരീക്ഷാ കേന്ദ്രത്തിലാണ് ഇരുവരും പരീക്ഷയെഴുതിയതെന്നാണ് സൂചന. പരീക്ഷയിൽ ക്രമക്കേട് നടന്നോ എന്ന കാര്യമാകും അന്വേഷണ പരിധിയിൽ വരിക. പരീക്ഷയിൽ പാസ്സായവരിലും നിയമനത്തിന് യോഗ്യത നേടിയവരിലും എത്ര എസ്.എഫ്.ഐക്കാരുണ്ടായിരുന്നെന്നും പരിശോധിക്കും.
ശിവരഞ്ജിത്തിന് സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിൽ ഒന്നാം റാങ്കാണ്. സിവിൽ പോലീസ് ഓഫീസർ കെ.എ.പി നാലാം ബറ്റാലിയന്‍ (കാസർഗോഡ്) റാങ്ക് ലിസ്റ്റിലാണ് കോളേജ് യൂണിയൻ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട് ശിവരഞ്ജിത്തിന് ഒന്നാം റാങ്കുള്ളത്. 78.33 മാർക്കാണ് ശിവരഞ്ജിത്തിന് കിട്ടിയത്. സ്പോർട്സ് ക്വോട്ടയിലെ മാർക്ക് കൂടി കണക്കിലെടുത്തപ്പോൾ മാർക്ക് തൊണ്ണൂറിന് മുകളിലായി. ഒന്നാം റാങ്കും കിട്ടി. സ്പോർട്‍സ് വെയിറ്റേജായി 13.58 മാർക്കാണ് കിട്ടിയത്. ഇത് കൂടി ചേർത്തപ്പോൾ 91.9 മാർക്ക് ലഭിച്ചു.
രണ്ടാം പ്രതിയായ നസീം പോലീസ് റാങ്ക് ലിസ്റ്റില്‍ 28−ാം റാങ്കുകാരനാണ്. 65.33 മാർക്കാണ് നസീമിന് ലഭിച്ചത്. ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. ലിസ്റ്റിൽ പേരുൾപ്പെട്ടവരുടെ നിയമന ശുപാർശ ഒരു മാസത്തിനകം അയയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

