നെടുങ്കണ്ടം കൊലപാതകം: ജയിൽ അധികൃതരും രാജ്‍കുമാറിന് വിദഗ്ദ്ധ ചികിത്സ നിഷേധിച്ചതായി
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ്‍കുമാറിന് പീരുമേട് ജയിൽ അധികൃതർ വിദഗ്‍ദ്ധ ചികിത്സ നൽകിയില്ലെന്നതിന്‍റെ രേഖകൾ പുറത്ത്. റിമാൻഡിലായ ശേഷം 18ാം തിയതി പീരുമേട് ജയിൽ അധികൃതർ രാജ്‍കുമാറിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു.
നടക്കാൻ വയ്യാത്ത നിലയിലാണ് രാജ്‍കുമാറിനെ 18ന് ആശുപത്രിയിൽ എത്തിച്ചത്. കാലുകൾ ചലിപ്പിക്കാനാകാത്ത അവസ്ഥയിലായിരുന്നു, സഹിക്കാനാകാത്ത വേദനയുണ്ടെന്നും രാജ്‍കുമാർ ഡോക്ടറോട് പറഞ്ഞിരുന്നു. രാജ്‍കുമാറിന്‍റെ തുടയിലും കാലിലും വേദനയും കടുത്ത നീരുമുണ്ടെന്ന പീരുമേട് താലൂക്ക് ആശുപത്രിയിലെ ആശുപത്രി രേഖകളിൽ വ്യക്തമാണ്. അതേ ദിവസം തന്നെ ആശുപത്രിയിലെ ഓർത്തോ വിഭാഗവും കുമാറിനെ പരിശോധിച്ചിരുന്നു.
ഗുരുതരാവസ്ഥയിലായിരുന്നിട്ടും പരിശോധനക്ക് ശേഷം രാജ്‍കുമാറിനെ തിരികെ ജയിലിലേക്ക് തന്നെ കൊണ്ടുപോയി. തൊട്ടടുത്ത ദിവസ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ നൽകാതെ തിരികെ കൊണ്ടുപോവുകയായിരുന്നു. പന്ത്രണ്ടാം തീയതി മുതലുള്ള മർദ്ദനത്തെ തുടർന്ന് ചികിത്സ കിട്ടാതെയാണ് രാജ്‍കുമാർ മരിച്ചതെന്നതിന്‍റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. പോലീസുകാർ കാലിലും തുടയിലും മർദ്ദിച്ചതാണ് ന്യൂമോണിയക്ക് കാരണമായതെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തൽ.

