ന്യൂനമര്‍ദം; മൂന്നാർ യാത്ര ഒഴിവാക്കണം, ജാഗ്രത വേണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം∙ അറബിക്കടലിനു തെക്ക്-കിഴക്കായി ശ്രിലങ്കയ്ക്കടുത്ത് ഒക്ടോബര്‍ അഞ്ചോടെ ശക്തമായ ന്യൂനമര്‍ദം രൂപപ്പെടാനുളള സാധ്യത കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) പ്രവചിച്ചതായിമുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും അത് അത് അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റിയുടെ അടിയന്തര യോഗം ചേര്‍ന്ന് ആവശ്യമായ മുന്‍കരുതലെടുക്കാനും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും തീരുമാനിച്ചു. ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ അതിശക്തമായ കാറ്റുണ്ടാകുകയും കടല്‍ അതിപ്രക്ഷുബ്ധമായി മാറുകയും ചെയ്യും. അതിനാല്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഒക്ടോബര്‍ 5നു മുമ്പ് സുരക്ഷിതമായ ഏറ്റവും അടുത്ത തീരത്ത് എത്തണമെന്നും നിര്‍ദ്ദേശം നല്‍കി. ഒക്ടോബര്‍ 4നു ശേഷം ആരും കടലില്‍ പോകരുത്.
തീരദേശത്താകെ ഈ നിര്‍ദേശം ഉച്ചഭാഷിണിയിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും അറിയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന മുന്നറിയിപ്പ് പരിഗണിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതല്‍ എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കലക്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി. രാത്രികാലത്ത് മലയോര മേഖലകളിലൂടെയുളള സഞ്ചാരം പരമാവധി ഒഴിവാക്കണം. ഒക്ടോബര്‍ 5-നു ശേഷം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നീലക്കുറിഞ്ഞി കാണാന്‍ മൂന്നാറിലേക്കുളള യാത്ര ഒഴിവാക്കണം. വെള്ളപ്പൊക്കമുണ്ടാവാനുളള സാധ്യത കണക്കിലെടുത്ത് പുഴയുടെയും തോടുകളുടെയും തീരത്തുളളവര്‍ ആവശ്യമെന്നു കണ്ടാല്‍ ക്യാംപുകളിലേക്ക് മാറേണ്ടതാണ്. ജലാശയങ്ങളില്‍ കുളിക്കാനും മീന്‍പിടിക്കാനും ഇറങ്ങുന്നത് ഒരു കാരണവശാലും അനുവദിക്കില്ല. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴാനുളള സാധ്യതയും വൈദ്യുതി ലൈനുകള്‍ തകരാറിലാവാനുളള സാധ്യതയും ഉണ്ട്. ഇത് കണക്കിലെടുത്ത് ജാഗ്രത പുലര്‍ത്തുകയും രാത്രികാലങ്ങളിലെ യാത്ര നിയന്ത്രിക്കുകയും വേണം.
മുന്നറിയിപ്പ് കണക്കിലെടുത്ത് കേന്ദ്രസേനാവിഭാഗങ്ങളോട് അടിയന്തരമായി സജ്ജമാകാന്‍ ആവശ്യപ്പെട്ടു. എന്‍ഡിആർഎഫിന്‍റെ അഞ്ച് ടീമിനെ അധികമായി കേരളത്തിലേക്ക് അയക്കാന്‍ ആവശ്യപ്പെടും. ദുരന്തനിവാരണ അതോറിറ്റിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം നാളെ ചേര്‍ന്ന് ഡാമുകളുടെ ജലനിരപ്പ് പ്രത്യേകം പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.