വിസ്മയം തീർത്ത മാന്ത്രികവിരലുകളെന്ന് മോഹൻലാൽ


തിരുവനന്തപുരം : പ്രിയതാരത്തിന്റെ വിടവാങ്ങലിൽ അനുസ്മരണവുമായി സഹപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും. ബാലഭാസ്കറിന്റെ നിര്യാണത്തിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ട ചില കുറിപ്പുകൾ.

"വിസ്മയം തീർത്ത മാന്ത്രിക വിരലുകൾ.... ആ സംഗീതം മരിക്കുന്നില്ല". എന്നാണ് ബാലഭാസ്കറിനെക്കുറിച്ച് നടൻ മോഹൻലാൽ സമൂഹമാധ്യമത്തിൽ കുറിച്ചത്. "പ്രതിഭാധനനായ കലാകാരനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ അകാലവിയോഗം ഏറെ വേദനിപ്പിക്കുന്നു. കഴിഞ്ഞയാഴ്ചയുണ്ടായ വാഹനാപകടത്തിൽ അദ്ദേഹത്തിന്റെ മകൾ തേജസ്വിനി ബാല നഷ്ടപ്പെട്ടതിന് പിന്നാലെയുണ്ടായ ഈ ദുഃഖ വാർത്ത മലയാളികൾ ഞെട്ടലോടെയാണ് ശ്രവിച്ചത്.

കാൽനൂറ്റാണ്ടോളം സംഗീത ലോകത്ത് സജീവമായിരുന്നു അദ്ദേഹം. പന്ത്രണ്ടാം വയസ്സിൽ സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ച് തുടങ്ങിയ ബാലഭാസ്കർ ശ്രദ്ധേയമായ ഒട്ടേറെ സംഗീത ആൽബങ്ങൾ പുറത്തിറക്കി. ഉപകരണ സംഗീതത്തിന്റെ വിസ്മയ സാധ്യതകൾ തെളിയിച്ചു. സംഗീത ലോകത്തിന് പ്രതിഭാധനനായ ഒരു കലാകാരനെയാണ് നഷ്ടപ്പെട്ടത്. തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയോടെയാണ് ബാലഭാസ്കർ കലാരംഗത്ത് പ്രവർത്തിച്ചത്. സമൂഹ മാധ്യമത്തിൽ പിണറായി വിജയൻറെ വാക്കുകളാണിവ.

"ആ വയലിൻ തന്ത്രികൾ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല. ഒരിക്കലും ഈ യാത്ര പറച്ചിൽ മനസ്സ് സമ്മതിച്ചു തരില്ല. ആരാധനയിൽ നിന്നും അടുത്ത സൗഹൃദമായി മാറിയ ബന്ധം. കുറച്ചു നാളുകൾ മുമ്പ് ഉണ്ടായ ഓസ്ട്രേലിയൻ യാത്രയിൽ അദ്ഭുതം കേൾപ്പിക്കുന്ന വയലിനുമായി ബാലു ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ലക്ഷ്മിയുടെയും ജാനിമോളുടെയും വിശേഷങ്ങൾ വാതോരാതെ പങ്കുവച്ചുകൊണ്ട്... ഇല്ല! ബാലു വേറെങ്ങും പോയിട്ടില്ല. ഒരിക്കലും പോകുകയുമില്ല." എന്നാണ് നടി മഞ്ജു വാരിയർ കുറിച്ചത്.

You might also like

Most Viewed