മെഡിക്കൽ പ്രവേശനം : സുപ്രീംകോടതി വിധി അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം : കണ്ണൂർ അഞ്ചരക്കണ്ടി, കരുണ മെഡിക്കൽ കോളേജുകളിലെ 2016−17 കാലയളവിലെ വിദ്യാർത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി സർക്കാർ അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിധിയുടെ പശ്ചാത്തലത്തിൽ രണ്ട് കോളേജുകളിലെയും മുഴുവൻ വിദ്യാർത്ഥികൾക്കും പുറത്തുപോകേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി. കോടതി പറയുന്നത് അനുസരിക്കുമെന്നും കോടതി ഉത്തരവിനെ നിയമം കൊണ്ട് മറികടക്കാൻ സർക്കാർ ശ്രമിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ പ്രവേശനം സാധുവാക്കാൻ പുറപ്പെടുവിച്ച ഓൻഡിനൻസ് കോടതിയിൽ നിലനിൽക്കില്ലെന്ന് അറിയാമായിരുന്നെന്ന് മന്ത്രി പറഞ്ഞു. ഇത് രക്ഷിതാക്കളെയും അറിയിച്ചിരുന്നു. നിയമവകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് മുഴുവൻ കുട്ടികളെയും ക്രമപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിൽ 2016−17 കാലയളവിൽ ചട്ടവിരുദ്ധമായി പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും പുറത്താക്കണമെന്നാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടത്. പ്രവേശനം ക്രമപ്പെടുത്താൻ സർക്കാർ ഇറക്കിയ ഓർഡിനൻസ് കോടതി റദ്ദാക്കുകയും ചെയ്തു.
ഓർഡിനൻസ് ചോദ്യം ചെയ്ത് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ അരുൺ മിശ്ര, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇതോടെ രണ്ട് കോളേജുകളിലെയും 180 വിദ്യാർത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാകുന്നത്. കണ്ണൂർ മെഡിക്കൽ കോളേജിൽ 150 ഉം കരുണ മെഡിക്കൽ കോളേജിൽ 30 ഉം വിദ്യാർത്ഥികളാണ് പ്രവേശനം നേടിയിരിക്കുന്നത്.

