വീണ്ടും കണ്ണട വിവാദം : സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കൈപ്പറ്റിയത് 49,900 രൂപ

തിരുവനന്തപുരം : പിണറായി വിജയൻ സർക്കാരിനെ വിടാതെ പിടികൂടി വീണ്ടും കണ്ണട വിവാദം. ഇത്തവണ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ കണ്ണടയാണ് ചർച്ചയാകുന്നത്. ഫ്രെയിമിനും ലെൻസിനുമായി 49,900 രൂപയാണ് സ്പീക്കർ മുടക്കിയത്. ഈ തുക ചികിത്സാ ചെലവിനത്തിൽ സർക്കാരിൽ നിന്ന് കൈപ്പറ്റുകയും ചെയ്തു. ലെൻസിന് മാത്രം 45,500 രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.
അതിനിടെ, 2016 ഒക്ടോബർ അഞ്ച് മുതൽ 2018 ജനുവരി 19 വരെ, 4,25,000ൽ ഏറെ രൂപ മെഡിക്കൽ റീ ഇന്പേഴ്സ്മെന്റായി ശ്രീരാമകൃഷ്ണൻ കൈപ്പറ്റിയതായും രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ ഇതിന്റെ ബില്ലിന്റെ പകർപ്പുകൾ കൈമാറാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറായില്ല.
ഒരു നിയമസഭാംഗത്തിന് ഒരു കാലയളവിൽ ഒരു കണ്ണട വാങ്ങാൻ അവകാശമുണ്ടെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ ടേമിൽ വാങ്ങിയിരുന്നില്ല. ഇത്തവണ വായിക്കാനും നടക്കാനും മറ്റും ബുദ്ധിമുട്ട് വന്നതോടെ ഡോക്ടറെ കണ്ട് അദ്ദേഹത്തിന്റെ നിർദേശ പ്രകാരം കണ്ണട വാങ്ങിച്ചു. ലോംഗ് സൈറ്റും ഷോർട്ട് സൈറ്റും പ്രശ്‌നമുണ്ടായിരുന്നു. ഡോക്ടർ നിർദേശിച്ച പ്രകാരം നല്ല ലെൻസാണ് വാങ്ങിയത്. അതിന് എന്തുകൊണ്ട് ഇത്ര വിലയായി തനിക്കറിയില്ല. സർക്കാരിൽ നിന്നും പണം കിട്ടിയില്ലെങ്കിലും ഡോക്ടറുടെ നിർദേശം അനുസരിച്ച് തനിക്ക് കണ്ണട വാങ്ങിയേ നിർവ്വാഹമുള്ളൂ. ഫ്രെയിമിന് 5,000 രൂപയിൽ കൂടരുതെന്ന് താൻ നിബന്ധന വച്ചിരുന്നുവെന്നും സ്പീക്കർ വ്യക്തമാക്കി.
നേരത്തെ ആരോഗ്യ മന്ത്രി കെ.കെ ഷൈലജയും കണ്ണടയ്ക്ക് വേണ്ടി വൻതുക കൈപറ്റിയതും വിവാദമായിരുന്നു. 28,000 രൂപയാണ് ആരോഗ്യ മന്ത്രി കണ്ണടയ്ക്കായി കൈപറ്റിയത്. കണ്ണിന് കാര്യമായ കുഴപ്പമുണ്ട്. ഇടയ്ക്കിടയ്ക്ക് കണ്ണട മാറ്റുന്നതിനു പകരം വിലയേറിയ നല്ല ലെൻസ് വാങ്ങുന്നതാണ് നല്ലതെന്നു ഡോക്ടർ പറഞ്ഞതിനാലാണ് വാങ്ങിയതെന്നും മന്ത്രി വിശദീകരിച്ചിരുന്നു.