വിദ്യാർത്ഥി സമരം : സർക്കാർ ഇടപെട്ടില്ലെങ്കിൽ നടപടിയെന്ന് ഹൈക്കോടതി
എറണാകുളം : വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ മൂലം സ്കൂളുകളിലെ പഠനം തടസപ്പെടുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. യൂണിയൻ പ്രവർത്തനത്തിന്റെ പേരിൽ അക്രമം നടക്കുന്നുവെന്നും സർക്കാർ ഇടപെട്ട് ഇത് നിയന്ത്രിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. അധ്യയനം മുടങ്ങുന്നതിനെതിരെ സി.ബി.എസ്.ഇ സ്കൂളുകൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിനും അക്രമത്തിനുമെതിരെ കോടതി രൂക്ഷമായ വിമർശനം നടത്തിയത്.
എൽ.കെ.ജി വിദ്യാർത്ഥികൾ പോലും സ്കൂളുകളിൽനിന്ന് പുറത്താക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ വർഷം ഇതുവരെ മാത്രം 12 വിദ്യാഭ്യാസ ബന്ദുകൾ നടന്നു. ഏതാനും വിദ്യാർത്ഥികൾ സ്വന്തം ഭാവിയും മറ്റുള്ളവരുടെ ഭാവിയും നശിപ്പിക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. ഇത് സംസ്ഥാനത്ത് കാട്ടു തീ പോലെ പടരുകയാണ്. ഇത് നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചു. യൂണിയൻ പ്രവർത്തനത്തിന്റെ പേരിൽ അക്രമം അംഗീകരിക്കാനാവില്ല. ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് ഇത് മൂലം നശിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം വിദ്യാർത്ഥി സമരങ്ങളിൽ പോലീസിടപെട്ടാൽ കാര്യങ്ങൾ വഷളാകുമെന്ന് അഡ്വ ജനറൽ സി.പി സുധാകര പ്രസാദ് ഹൈക്കോടതിയെ അറിയിച്ചു. വിദ്യാലയങ്ങളിലെ ആക്രമങ്ങൾ ഇല്ലാതാക്കാൻ രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നും വിദ്യാർത്ഥി സംഘടനകളുമായുള്ള ചർച്ചകളിലൂടെയാണ് ഇത് പരിഹരിക്കേണ്ടതെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ കോടതി ഈ അഭിപ്രായത്തോട് യോജിച്ചില്ല. രാഷ്ട്രീയ സമവായത്തിനൊപ്പം നിയമപരമായ പരിഹാരം കാണമെന്നും കോടി ചൂണ്ടിക്കാട്ടി.

