സി.പി.എം വയനാട് ജില്ലാ സെക്രട്ടറി സി. ഭാസ്കരൻ അന്തരിച്ചു


കോഴിക്കോട്: സി.പി.എം വയനാട് ജില്ലാ സെക്രട്ടറി സി.ഭാസ്കരന്‍(66) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കൂടിയായ ഭാസ്കരന്‍ ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച നേതാക്കളിലൊരാളാണ്.

1971 ല്‍ പാര്‍ട്ടി അംഗമായി. 1982 മുതല്‍ ദീര്‍ഘകാലം ബത്തേരി ഏരിയാ സെക്രട്ടറിയായിരുന്നു. 1982 ല്‍ ജില്ലാ കമ്മിറ്റിയംഗമായി. 1991 ല്‍ ജില്ലാ സെക്രട്ടറിയേറ്റിലുമെത്തി. ജില്ലാ സെക്രട്ടറിയായിരുന്ന സി.കെ.ശശീന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴാണ് ഭാസ്കരന് സെക്രട്ടറിയുടെ ചുമതല നല്‍കിയത്. സി.ഐ.ടി.യു സംസ്ഥാന കമ്മിയംഗവുമാണ്.
സി.പി.എം പുല്‍പ്പള്ളി, മാനന്തവാടി ഏരിയാ കമ്മിറ്റികളുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ പ്രസിഡന്റാണ്. 1995 മുതല്‍ സി.ഐ.ടി.യു വയനാട് ജില്ലാ സെക്രട്ടറിയാണ്. ചെത്തുതൊഴിലാളി യൂണിയന്‍ നേതാവുമായിരുന്നു. ഭാര്യ: ശോഭ. മക്കള്‍: അമ്ബിളി (ബത്തേരി സെന്റ് മേരീസ് കോളേജ്), അശ്വതി (ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്ക്). മരുമക്കള്‍: അഭിലാഷ് (ദുബായ്), മിഥുന്‍ വര്‍ഗീസ്.
സമരങ്ങളില്‍ പങ്കെടുത്ത് നിരവധി തവണ ജയില്‍വാസം അനുഭവിച്ചു.

You might also like

Most Viewed