സിപിഎമ്മിൽ പുതിയ പോര്; എം.വി. ഗോവിന്ദന് രാഷ്ട്രീയ വകതിരിവില്ലെന്ന് തുറന്നടിച്ച് ജി. സുധാകരൻ
ഷീബ വിജയൻ
ആലപ്പുഴ: സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കാൻ എം.വി. ഗോവിന്ദൻ ഒട്ടും യോഗ്യനല്ലെന്ന് ആഞ്ഞടിച്ച് ജി. സുധാകരൻ. ഒന്നുകിൽ അദ്ദേഹം ആ സ്ഥാനത്തുനിന്ന് ഒഴിയണം, അല്ലെങ്കിൽ പാർട്ടി അദ്ദേഹത്തെ പുറത്താക്കണം. പാർട്ടിയെ ജീവനുതുല്യം സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴുമുണ്ട്, എന്നാൽ നേതൃസ്ഥാനത്തിരുന്ന് സ്വന്തം പാർട്ടിക്കെതിരായി പ്രവർത്തിക്കുന്നയാളാണ് എം.വി. ഗോവിന്ദൻ. എം.വി. ജയരാജന്റെ പ്രസ്താവനയിൽ തന്റെ പേര് പറഞ്ഞിട്ടില്ല, മറ്റു രണ്ടു പേരുടെ പേരാണ് പറഞ്ഞത്. തെറ്റ് പറ്റിയാൽ ആരായാലും തിരുത്തണം, അതിന് തയ്യാറാകാത്തവർ ചരിത്രത്തിന്റെ ചവിറ്റുകൊട്ടയിലായിരിക്കും ഒടുവിൽ അഭയം കണ്ടെത്തുക. എം.വി. ഗോവിന്ദൻ രാഷ്ട്രീയ വകതിരിവ് കാണിക്കണം. വർഗവഞ്ചകൻ എന്താണെന്ന് ഗോവിന്ദന് അറിയില്ല, വലിയ സൈദ്ധാന്തികനാണെന്ന് പത്രക്കാർ മാത്രമാണ് എഴുതിപ്പിടിപ്പിക്കുന്നത്.
യഥാർത്ഥത്തിൽ എം.വി. ഗോവിന്ദനാണ് വർഗവഞ്ചകൻ. പാർട്ടി മെമ്പർഷിപ്പ് പുതുക്കാതെ മാറിനിന്നാൽ ഞാൻ എങ്ങനെയാണ് വർഗവഞ്ചകനാകുക? പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കാൻ അയാൾക്ക് ഒട്ടും നാണമില്ലേ? വായടയ്ക്കുന്നതാണ് ഗോവിന്ദന് എപ്പോഴും നല്ലത്, അദ്ദേഹം പറയുന്നത് ആർക്കെങ്കിലും മനസ്സിലാകുന്നുണ്ടോ? നാണമുണ്ടെങ്കിൽ രാജിവെച്ചു പോകണം. സ്വയം തിരുത്താൻ കഴിയാത്ത ഒരാൾ എങ്ങനെയാണ് മറ്റുള്ളവരെ തിരുത്തുകയെന്നും സുധാകരൻ കടുത്ത ഭാഷയിൽ വിമർശിച്ചു.
dsdeswa

