കോറോ ഹെൽത്ത് ജീവനക്കാർക്ക് താൽക്കാലിക ആശ്വാസം; പത്താം തീയതി വരെ ഓഫീസിൽ പ്രവേശിക്കാം, തൽസ്ഥിതി തുടരാൻ തീരുമാനം


ഷീബ വിജയൻ

കൊച്ചി: ഇന്‍ഫോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുഎസ് ആസ്ഥാനമായുള്ള മെഡിക്കല്‍ കോഡിങ് കമ്പനിയായ കോറോ ഹെല്‍ത്ത് പത്താം തീയതി വരെ തുറന്നുപ്രവര്‍ത്തിക്കും. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ 700ലധികം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് തൊഴിലാളികളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം തുടരുന്നതിനിടെ, കമ്പനി പ്രതിനിധിയുമായി ലേബര്‍ കമ്മീഷണറും തൃക്കാക്കര എംഎല്‍എ ഉമാ തോമസും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തല്‍സ്ഥിതി തുടരാന്‍ തീരുമാനിച്ചത്. പത്താംതീയതി കമ്പനി പ്രതിനിധിയുമായി തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണ നടത്തുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഉണ്ടാവും.

കമ്പനിയുടെ ലീഗല്‍ പ്രതിനിധിയുമായി നടത്തിയ ചര്‍ച്ചയില്‍ തല്‍സ്ഥിതി തുടരാന്‍ തീരുമാനിച്ചതായി ഉമാ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ സൗകര്യങ്ങളും ഉറപ്പാക്കി ഇന്നുമുതല്‍ തന്നെ ജീവനക്കാരെ ഓഫീസില്‍ പ്രവേശിക്കാന്‍ അനുവദിക്കും. വര്‍ക്കില്ലെങ്കിലും ജീവനക്കാരെ ഓഫീസില്‍ കയറ്റാന്‍ കമ്പനി സമ്മതിച്ചിട്ടുണ്ട്. ഡൈനിങ്, വാഷ്‌റൂം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ജീവനക്കാര്‍ക്ക് ലഭ്യമാക്കും. പത്താംതീയതി കമ്പനി പ്രതിനിധിയുമായി തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണ നടത്തുന്ന ചര്‍ച്ചയില്‍ സമവായം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഉമാ തോമസ് അറിയിച്ചു.

പത്താംതീയതി മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് കമ്പനിക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നതെന്ന് ലേബര്‍ കമ്മീഷണര്‍ പറഞ്ഞു. ഇപ്പോള്‍ നിയമനടപടി സ്വീകരിക്കുന്നില്ല. പത്താംതീയതിയിലെ മീറ്റിങ്ങില്‍ ജീവനക്കാര്‍ക്ക് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, അതുവരെ കാത്തിരിക്കും. പത്താംതീയതിയിലെ മീറ്റിങ്ങില്‍ സമവായത്തില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

വ്യാവസായിക തര്‍ക്ക പരിഹാര നിയമം അനുസരിച്ച് 100 തൊഴിലാളികളില്‍ കൂടുതലുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെങ്കില്‍ 90 ദിവസത്തിന് മുന്‍പ് സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടതാണ്. ഇവിടെ ഇത് സംഭവിച്ചിട്ടില്ല. പൂട്ടുന്നതുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഭാഗത്ത് നിന്ന് ഒരു അറിയിപ്പും സര്‍ക്കാരിന് ലഭിച്ചിട്ടില്ല. അതിനാല്‍ പത്താംതീയതിയില്‍ ജീവനക്കാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാതെ അടച്ചുപൂട്ടാനാണ് കമ്പനി അധികൃതര്‍ തീരുമാനമെടുക്കുന്നതെങ്കില്‍ അടച്ചുപൂട്ടുന്നത് നിയമപരമല്ല എന്ന് കാട്ടി നിയമനടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. കമ്പനിയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ലാഭകരമല്ലെന്നും പുതിയ പ്രോജക്ട് ലഭിക്കുന്നില്ലെന്നുമാണ് അടച്ചുപൂട്ടാനുള്ള കമ്പനിയുടെ തീരുമാനത്തിന് പിന്നിലെ കാരണമായി ലീഗല്‍ പ്രതിനിധി വിശദീകരിക്കുന്നതെന്നും ലേബര്‍ കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

article-image

dfgtdfdrfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed