കായലോട്ടെ റസീനയുടെ മരണം; പ്രതികള്‍ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി
ഷീബ വിജയൻ
കണ്ണൂർ: കായലോട്ട് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിതിന്‍ രാജ്. റസീനയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയെന്ന് അദ്ദേഹം അറിയിച്ചു. സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുമ്പോള്‍ ഒരു സംഘം ഭീഷണിപ്പെടുത്തിയെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നു. യുവതിയുടെയും സുഹൃത്തിന്‍റെയും കൈയില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ പ്രതികളില്‍നിന്ന് പോലീസ് കണ്ടെടുത്തു. അറസ്റ്റിലായവര്‍ ഒരാള്‍ റസീനയുടെ ബന്ധുവാണെന്നും പോലീസ് അറിയിച്ചു.
റസീന മൻസിലിൽ റസീനയെയാണ് (40) ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്‍റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യക്കുറിപ്പിൽനിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇവർ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പോലീസ് അറിയിച്ചു.