ആര്യാടന്‍ ഷൗക്കത്ത് 15,000ല്‍ കുറയാത്ത ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യു.ഡി.എഫ്

ഷീബ വിജയൻ
നിലമ്പൂർ: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്ത് 15,000ല്‍ കുറയാത്ത ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യു.ഡി.എഫ്. തെരഞ്ഞെടുപ്പ് ഫലം 2026ലെ ഉജ്ജ്വല വിജയത്തിലേക്കുള്ള തുടക്കമാകുമെന്നും യു.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എന്നിവർ നിലമ്പൂര്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തു.
രാഷ്ട്രീയമായ വിഷയങ്ങളാണ് യു.ഡി.എഫ് ഉയര്‍ത്തിയതെന്നും വി.ഡി. സതീശൻ പറഞ്ഞു. സര്‍ക്കാറിന്റെ 9 വര്‍ഷത്തെ ഭരണത്തെ ജനങ്ങളുടെ കോടതിയില്‍ വിചാരണ ചെയ്യാനാണ് യു.ഡി.എഫ് ശ്രമിച്ചത്. ജനങ്ങളെ ബാധിക്കുന്ന ഏഴ് പ്രധാന ചോദ്യങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിയിട്ടും മുഖ്യമന്ത്രിയോ എല്‍.ഡി.എഫ് നേതാക്കളോ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മോശമായ രീതിയിലുള്ള പ്രചരണമാണ് സി.പി.എമ്മും എല്‍.ഡി.എഫും നടത്തിയത്. പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത കേരളത്തില്‍ കൊണ്ടുവരാനാണ് മുഖ്യമന്ത്രിയും എല്‍.ഡി.എഫ് നേതാക്കളും ശ്രമിച്ചത്. ആ വര്‍ഗീയത നിലമ്പൂരിന്റെ മണ്ണില്‍ വിലപ്പോകില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ പ്രീണനം നടത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടതിനു പിന്നാലെയാണ് ഭൂരിപക്ഷ പ്രീണനവുമായി ഡല്‍ഹിയില്‍ ഇരിക്കുന്ന യജമാനന്‍മാരെ സന്തോഷിപ്പിക്കാനുള്ള സംഘ്പരിവാര്‍ നറേറ്റീവ് സി.പി.എം ആവര്‍ത്തിച്ചത്. പിറവം ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പിണറായി വിജയന്‍ പറഞ്ഞത് തിരുകേശത്തെ കുറിച്ചാണ്. പ്രവാചകന്റെയാണെങ്കിലും സാധാരണക്കാരുടേതാണെങ്കിലും മുടിയും നഖവും ബോഡ് വേറ്റാണെന്നതായിരുന്നു പിണറായി പറഞ്ഞത്. എന്നാല്‍ ഇവിടെ അത് പറയില്ല. 2004ന് ശേഷം സി.പി.എം മലപ്പുറത്ത് നടത്തിയ സമ്മേളനത്തിന്റെ പ്രചരിണത്തിനു വേണ്ടി സദ്ദാം ഹുസൈന്റെയും യാസര്‍ അറാഫത്തിന്റെയും ഖാസി തങ്ങളുടെയും ആലി മുസലിയാരുടെയും ചിത്രങ്ങളാണ് ഉപയോഗിച്ചത്. ഇവര്‍ക്കൊന്നും സി.പി.എമ്മുമായി ഒരു ബന്ധവുമില്ല. കൊല്ലത്ത് സമ്മേളനം നടത്തിയപ്പോള്‍ ശ്രീനാരായണ ഗുരുദേവന്റേതായി. തിരുവനന്തപുരത്ത് ചെന്നപ്പോള്‍ മന്നത്ത് പദ്മനാഭനും ചട്ടമ്പി സ്വാമികളുമായി. കോട്ടയത്ത് എത്തിയപ്പോള്‍ ഒരു സ്ഥലത്ത് മന്നത്ത് പദ്മനാഭനും ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ മദര്‍ തെരേസയുടെയും ചിത്രങ്ങള്‍ ഉപയോഗിച്ചു. ഇതാണ് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രചരണ രീതി. അതാണ് നിലമ്പൂര്‍ തെരഞ്ഞെടുപ്പിലും ഉപയോഗിച്ചത്. വര്‍ഗീയത സൗകര്യത്തിന് അനുസരിച്ച് സി.പി.എം ഇറക്കുകയാണ്. എന്നാല്‍ അത് നിലമ്പൂരില്‍ വിലപ്പോകില്ല. സര്‍ക്കാറിന്റെ ദുര്‍ഭരണത്തിന്റെ ഇരകളില്ലാത്ത ഒരു വീടു പോലുമില്ല. എങ്ങനെയെങ്കിലും ഈ സര്‍ക്കാറിനെ ഒന്ന് താഴെയിറക്കിയാല്‍ മതിയെന്നാണ് സാധരണക്കാര്‍ പറയുന്നത്. വന്യജീവി ആക്രമണം ഉള്‍പ്പെടെയുള്ള വിഷയങ്ങളും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും ആശാവര്‍ക്കര്‍മാരുടെ കാര്യങ്ങളും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ പരിപാടികളും ആരോഗ്യ മേഖലയിലെ കാരുണ്യ പദ്ധതിയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യു.ഡി.എഫ് വെറുതെ ഉയര്‍ത്തിയതല്ല. യു.ഡി.എഫ് അധികാരത്തില്‍ എത്തുമ്പോള്‍ എല്ലാ സങ്കടങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്ന് കേരളത്തിലെയും നിലമ്പൂരിലെയും ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
adsddfsdfsfdsdf