തട്ടിക്കൊണ്ടുപോകൽ കേസിൽ മുൻകൂർ ജാമ്യാപേക്ഷ നല്കി കൃഷ്ണകുമാറും ദിയയും

ഷീബ വിജയൻ
തിരുവനന്തപുരം: തട്ടിക്കൊണ്ടുപോകൽ കേസിൽ നടൻ കൃഷ്ണകുമാറും മകൾ ദിയയും മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹർജി നല്കിയത്. ഇരുവർക്കുമെതിരേ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു എന്നാണ് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. തട്ടിയെടുത്ത പണം തിരികെ നൽകിയില്ലെങ്കിൽ മാനഭംഗപ്പെടുത്തുമെന്നു പറഞ്ഞെന്നും പരാതിക്കാരിയുടെ വസ്ത്രത്തിൽ പിടിച്ചു വലിച്ചെന്നും ലൈംഗികച്ചുവയിൽ സംസാരിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും ജീവനക്കാരായ യുവതികൾ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
എന്നാൽ കൃഷ്ണകുമാർ ആരോപണങ്ങൾ നിഷേധിച്ചു. കൃഷ്ണകുമാറിന്‍റെ മകൾ ദിയ കൃഷ്ണന്‍റെ പരാതിയിൽ ജീവനക്കാരായ യുവതികൾക്കെതിരേ മറ്റൊരു കേസും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കവടിയാറിൽ പ്രവർത്തിക്കുന്ന ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ക്യൂആർ കോഡിൽ തിരിമറി നടത്തി ജീവനക്കാരികൾ 69 ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്നാണ് ദിയയുടെ പരാതി. കേസുമായി ബന്ധപ്പെട്ട് ഇരു വിഭാഗവും ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയാണ്. ജീവനക്കാരികൾ കൃഷ്ണകുമാറിനും ദിയയ്ക്കുമെതിരായി ആരോപണങ്ങളുമായി രംഗത്തെത്തിയതിനു പിന്നാലെ ഈ യുവതികൾ തങ്ങൾക്ക് തെറ്റുപറ്റിയെന്ന് സമ്മതിക്കുന്നതിന്‍റെ വീഡിയോ കൃഷ്ണകുമാറിന്‍റെ ഭാര്യ സിന്ധു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.
fxdfsdsads