ആരോടും വ്യക്തിവിരോധമില്ല, ഇത് ഗുസ്തി മത്സരമല്ലല്ലോ’; പോരാട്ടം ഇടതുവിരുദ്ധ ശക്തികളോട്; സ്വരാജ്

ഷീബ വിജയൻ
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സർക്കാറിന്‍റെ തുടർഭരണത്തിനുള്ള നാന്ദി കുറിക്കലാകുമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ്. എൽ.ഡി.എഫിന്‍റെ പോരാട്ടം ഇടതുപക്ഷ വിരുദ്ധ ശക്തികളോടാണ്. അൻവറിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെ കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിനായില്ല. ആരോടും വ്യക്തിവിരോധമില്ലെന്നും, ഇത് ഗുസ്തി മത്സരമൊന്നുമല്ലല്ലോയെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ സ്വരാജ് പറഞ്ഞു.
“സംസ്ഥാനത്താകെ കക്ഷിരാഷ്ട്രീയത്തിനതീതമായി ഒരു അഭിപ്രായം ഉരുന്നുണ്ട് -കേരളം ഭരിക്കാൻ ഇടതുപക്ഷമാണ് നല്ലതാണെന്ന അഭിപ്രായമാണത്. കഴിഞ്ഞ ഒമ്പത് വർഷത്തെ ഭരണമികവാണത്. ഈ അഭിപ്രായം നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. അവിടെ വോട്ടുകളായി മാറും. മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് എൽ.ഡി.എഫിന്‍റേത്. ഈ തെരഞ്ഞെടുപ്പ് എൽ.ഡി.എഫ് സർക്കാറിന്‍റെ തുടർഭരണത്തിനുള്ള നാന്ദി കുറിക്കലാകും. അൻവറിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെ കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിനായില്ല. അദ്ദേഹത്തെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. അദ്ദേഹത്തെ കുഴിയിൽ ചാടിച്ചതിന്‍റെ വലിയ പങ്ക് കോൺഗ്രസിനാണ്. എൽ.ഡി.എഫിന്‍റെ പോരാട്ടം ഇടതുപക്ഷ വിരുദ്ധ ശക്തികളോടാണ്. ഏതെങ്കിലും വ്യക്തിയോടല്ല. ആരോടും വ്യക്തിവിരോധമില്ല. ഇത് ഗുസ്തി മത്സരമൊന്നുമല്ലല്ലോ. കേരളം കൂടുതൽ അഭിവൃദ്ധിപ്പെടണമെന്നും അതിനായി ഈ സർക്കാർ കരുത്തോടെ മുന്നോട്ടുപോകണമെന്നും ജനം കരുതുന്നു. അതാവും ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകുക. അതിനാവശ്യമായ വിധിയെഴുത്ത് നിലമ്പൂരിൽ ഉണ്ടാകുമെന്നതിൽ സംശയമില്ല. എൽ.ഡി.എഫിന്‍റെ സ്ഥാനാർഥി നിർണയം വൈകിയിട്ടില്ല. 30ന് പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഞാൻ മത്സരിക്കണമെന്ന് പ്രതിപക്ഷവും ആഗ്രഹിച്ചിരുന്നുവെന്നും സ്വരാജ് പറഞ്ഞു.
waqdeasdsdaadsf