തുർക്കി ആഭ്യന്തര മന്ത്രാലയത്തിന് മുന്നിൽ ചാവേർ ആക്രമണം

തുർക്കി ആഭ്യന്തര മന്ത്രാലയത്തിനു മുന്നിൽ കഴിഞ്ഞ ദിവസമുണ്ടായ ചാവേർ ആക്രമണത്തിൽ രണ്ടു പോലീസുകാർക്കു പരിക്കേറ്റു. ഭീകരാക്രമണമാണു നടന്നതെന്ന് ആഭ്യന്തരമന്ത്രി അലി യെർലിക്കായ അറിയിച്ചു. വാഹനത്തിലെത്തിയ രണ്ടു പേരിലൊരാൾ മന്ത്രാലയത്തിനു മുന്നിൽ പൊട്ടിത്തെറിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നയാൾ കൊല്ലപ്പെട്ടു. അങ്കാറയിൽനിന്ന് 260 കിലോമീറ്റർ അകലെ കൈസേരിയിൽവച്ച് ഡ്രൈവറെ വധിച്ച് തട്ടിയെടുത്ത വാഹനത്തിലാണ് ഇവരെത്തിയത്.
ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല. സ്വീഡന്‍റെ നാറ്റോ അംഗത്വ അപേക്ഷ അംഗീകരിക്കാനായി തുർക്കി പാർലമെന്‍റ് ചേരാൻ തുടങ്ങവേയാണ് ആക്രമണമുണ്ടായത്. 2016നു ശേഷം ആദ്യമായാണ് അങ്കാറയിൽ ഇത്തരമൊരു ആക്രമണമുണ്ടാകുന്നത്. കുർദ് തീവ്രവാദികളും ഇസ്‌ലാമിക് സ്റ്റേറ്റുമാണ് മുന്പത്തെ ആക്രമണങ്ങൾ നടത്തിയിട്ടുള്ളത്.
േ്ുേ്ു