കൊറോണയെ ഭീകരര്‍ ആയുധമാക്കിയേക്കാമെന്ന മുന്നറിയിപ്പുമായി യു.എന്‍ സെക്രട്ടറി ജനറല്‍

ന്യൂയോർക്ക്: കോവിഡ്−19 മഹാമാരി ലോകത്തിന് ഭീഷണിയാണെന്നതിൽ തർക്കമില്ല. എന്നാൽ രോഗത്തെ ആയുധമായി ഭീകരർ ഉപയോഗിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. ലോകമെമ്പാടും ജൈവ− ഭീകരാക്രമണത്തിനുള്ള അവസരമാണ് കോവിഡ്−19 കാലത്ത് ഭീകരർക്ക് മുമ്പിൽ തുറന്നുകിട്ടിയിരിക്കുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വൈറസ് ബാധിച്ചയാളിൽ നിന്നുള്ള സ്രവകണങ്ങളോ സാമ്പിളുകളോ ഉപയോഗിച്ച് ഭീകരർ ലോകമെമ്പാടും വലിയ രോഗപ്പകർച്ചയ്ക്ക് ഇടവരുത്തുമെന്നാണ് അദ്ദേഹം പറയുന്നത്.
കോവിഡ് −19 വിഷയം ചർച്ച ചെയ്യാൻ യു.എൻ രക്ഷാസമിതി അംഗങ്ങൾ വീഡിയോ കോൺഫറൻസ് മുഖേന കൂടിക്കാഴ്ച നടത്തുമ്പോഴാണ് അന്റോണിയോ ഗുട്ടെറസ് ഇത്തരമൊരു പരാമർശം നടത്തിയത്. യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡിനെതിരായ പ്രതിരോധ ശ്രമങ്ങളെ ഒരു തലമുറയുടെ പോരാട്ടമെന്നും ഐക്യരാഷ്ട്രസഭയുടെ തന്നെ നിലനിൽപ്പിന്റെ പ്രാധാന്യം തെളിയിക്കുന്നതാണെന്നും ഗുട്ടെറസ് പറഞ്ഞു.
ഇതൊരു ആരോഗ്യ പ്രതിസന്ധിയാണെങ്കിലും, അതിന്റെ പ്രത്യാഘാതങ്ങൾ വളരെ ദൂരവ്യാപകമാണ്. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഇതൊരു ഭീഷണിയാണ്. സാമൂഹികമായ അസമത്വങ്ങളും അക്രമങ്ങളും കോവിഡിനെതിരായ പോരാട്ടത്തെ ബാധിക്കും. ഈ ബലഹീനതകളും തയ്യാറെടുപ്പുകളുടെ അഭാവവും ഒരു ജൈവ ഭീകരാക്രമണത്തിനുള്ള ജാലകം തുറന്നിടുന്നു. അതുമൂലം വലിയ പ്രതിസന്ധിയാണ് ഉണ്ടാകാൻ പോകുന്നത്.
ഭീകരവാദ ഭീഷണി ഇന്നും നിലനിൽക്കുന്നുണ്ട്. എല്ലാ സർക്കാരുകളും കോവിഡിനെതിരായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ നിലവിലെ സാഹചര്യത്തിൽ ഭീകരസംഘടനകൾ ഇതിനെയൊരു അവസരമായി കണ്ട് ആക്രമണത്തിന് മുതിർന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.