ബ്രിട്ടനിലെ മ്യൂസിയത്തിൽ കവർച്ച നടത്തിയ പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു
ശാരിക / ലണ്ടൻ
ബ്രിസ്റ്റളിലെ മ്യൂസിയത്തിൽ നിന്നും 600-ലധികം പുരാവസ്തുക്കൾ മോഷ്ടിച്ച കേസിലെ പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലെ ഇന്ത്യയിൽ നിന്നുള്ള നിരവധി പുരാവസ്തുക്കൾ ഉൾപ്പെടെയുള്ള അമൂല്യ വസ്തുക്കളാണ് മോഷണം പോയത്. സെപ്റ്റംബർ 25-ന് പുലർച്ചെ 1:00-നും 2:00 നും ഇടയിലാണ് നഗരത്തിലെ കംബർലാൻഡ് പ്രദേശത്ത് കവർച്ച നടന്നതെങ്കിലും, രണ്ട് മാസത്തിന് ശേഷമാണ് പോലീസ് ഈ വിവരങ്ങൾ പുറത്തുവിടുന്നത്.
പത്തൊൻപതാം നൂറ്റാണ്ട് മുതൽ ഇക്കാലം വരെയുള്ള അതുല്യ ശേഖരങ്ങൾ അടങ്ങിയ മ്യൂസിയത്തിൽ നിന്നാണ് പുരാവസ്തുക്കൾ നഷ്ടപ്പെട്ടത്. മോഷണം നടത്തിയതെന്ന് കരുതപ്പെടുന്ന നാല് പേരുടെ മങ്ങിയ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. സി.സി.ടി.വി ദൃശ്യത്തിലുള്ള ആളുകളെ തിരിച്ചറിയാൻ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചിട്ടുണ്ട്. ആനക്കൊമ്പിൽ നിർമിച്ച ബുദ്ധ വിഗ്രഹവും ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥന്റെ അരപ്പട്ടയുടെ ബക്കിളും ഉൾപ്പെടെയുള്ള സാധനങ്ങൾ നഷ്ടപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
മോഷണം പോയ സാധനങ്ങളിൽ മിക്കതും സാംസ്കാരിക മൂല്യമുള്ളതും സംഭാവനയായി ലഭിച്ചവയുമാണ്. സാംസ്കാരിക മൂല്യമുള്ള പുരാവസ്തുക്കളുടെ മോഷണം നഗരത്തിന് വലിയ നഷ്ടമാണ് വരുത്തിയതെന്ന് ഡിറ്റക്ടീവ് കോൺസ്റ്റബിൾ ഡാൻ ബർഗൻ പറഞ്ഞു. ബ്രിട്ടന്റെ ചരിത്രം പറയുന്ന അമൂല്യ വസ്തുക്കളുടെ മോഷണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, അതിനായി ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ മോഷണം നടന്ന വിവരം പുറത്തറിയിക്കാൻ പോലീസ് വൈകിയതിന്റെ കാരണം വ്യക്തമല്ല.
dfsdsfdsf
