അമേരിക്കയുമായി സമാധാനപരമായ ആണവോർജ മേഖലയിലെ സഹകരണ കരാറിൽ ഒപ്പുവെച്ച് ബഹ്‌റൈൻ

പ്രദീപ് പുറവങ്കര
മനാമ l അമേരിക്കയുമായി സമാധാനപരമായ ആണവോർജ മേഖലയിലെ സഹകരണ കരാറിൽ ഒപ്പുവെച്ച് ബഹ്‌റൈൻ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അമേരിക്കൻ സന്ദർശനവേളയിൽ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയും യു.എസിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമണ് കരാറിൽ ഒപ്പുവെച്ചത്. സുസ്ഥിരവികസനത്തിന്‍റെയും ഊർജസുരക്ഷയുടെയും വളർച്ചക്ക് ആണവോർജത്തിനുള്ള പങ്ക് തിരിച്ചറിഞ്ഞാണ് ഇരുരാജ്യങ്ങളും തമ്മിൽ ആണവോർജമേഖലയിൽ സഹകരണ വർധനക്ക് ലക്ഷ്യമിട്ടത്.
2060ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനുള്ള ബഹ്‌റൈന്‍റെ പ്രതിബദ്ധതയും കാലാവസ്ഥവ്യതിയാനത്തെയും പരിസ്ഥിതി സംരക്ഷണത്തെയും നേരിടാനുള്ള ആഗോളശ്രമങ്ങളെ പിന്തുണക്കുന്നതുമായും ഇത് യോജിക്കുന്നു. ബഹ്‌റൈനും യു.എസും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തെ ഡോ. അൽ സയാനി പ്രശംസിച്ചു. ഈ കരാറിനെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായും അദ്ദേഹം വിശേഷിപ്പിച്ചു.
2023ൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച സമഗ്ര സുരക്ഷാ സംയോജന, സമൃദ്ധി കരാറിനെ (സി-എസ്.ഐ.പി.എ) അടിസ്ഥാനമാക്കിയാണ് ഈ കരാർ രൂപപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും നേതൃത്വത്തിലുള്ള സർക്കാറിന്‍റെ നിർദേശങ്ങൾ ഈ കരാർ പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബഹ്‌റൈന്‍റെ യുനൈറ്റഡ് സ്റ്റേറ്റ്സിലെ അംബാസഡർ ശൈഖ് അബ്ദുല്ല ബിൻ റാഷിദ് ആൽ ഖലീഫയും ചടങ്ങിൽ സന്നിഹിതനായിരുന്നു. എന്താണ് സമാധാനപരമായ ആണവോർജം സമാധാനപരമായ ആണവോർജം എന്നത് ആണവസാങ്കേതികവിദ്യയെ സൈനിക ആവശ്യങ്ങൾക്കല്ലാതെ, മനുഷ്യരാശിയുടെ ക്ഷേമത്തിനും വികസനത്തിനും ഉപയോഗിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്.
ആണവായുധങ്ങൾ നിർമിക്കാതെ, മറ്റ് പ്രയോജനകരമായ കാര്യങ്ങൾക്കായി ആണവോർജം ഉപയോഗിക്കുക എന്നതാണ് ഇതിന്‍റെ കാതൽ. വൈദ്യുതി ഉൽപാദനം, ആരോഗ്യമേഖല, കൃഷി, ജല മാനേജ്‌മെന്‍റ്, പരിസ്ഥിതി സംരക്ഷണം എന്നിവയിലെല്ലാം ഇത് സാധ്യമാകും.
sdfsdf