ഇന്ത്യയിൽ കൊവിഡ് നാലാം തരംഗം ഉണ്ടാവില്ലെന്ന് ആരോഗ്യ വിദഗ്ധർ

രാജ്യത്ത് കൊവിഡ് ഗണ്യമായി കുറയുന്നതായും ഇനിയൊരു തരംഗമുണ്ടാകാന്‍ സാധ്യതയില്ലെന്നും ആരോഗ്യ വിദഗ്ധർ. ജനസംഖ്യയുടെ വലിയൊരു ശതമാനത്തിനും മൂന്നാംതരംഗത്തിൽ ഒമിക്രോൺ ബാധിച്ചിരുന്നു. ഇതിലൂടെ ആർജിച്ച പ്രതിരോധശേഷി രക്ഷാകവചമാകുമെന്നാണ് കരുതുന്നത്. 18 മുതൽ 59 വരെ പ്രായമുള്ളവരിൽ 88 ശതമാനം പേർ ഇനിയും ബൂസ്റ്റർ ഡോസെടുക്കാൻ ബാക്കിയുണ്ടെങ്കിലും കൊവിഡ് വ്യാപനത്തിന് ഇതു കാരണമാകില്ല. ഗുരുതരമല്ലാത്ത മുന്നൂറിലധികം ഒമിക്രോൺ വകഭേദമാണ് ഇന്ത്യയിലുള്ളത്. പുതിയ വകഭേദങ്ങൾ കണ്ടെത്തുന്നതിന് ജാഗ്രത പാലിക്കുകയും പരിശോധനയും കർശനമാക്കുകയും വേണമെന്ന് എൻടിഎജിഐ മേധാവി ഡോ എൻകെ അറോറ പറഞ്ഞു.
വാക്‌സിനേഷനിലൂടെയുള്ള സംരക്ഷണം പരമാവധി ഒമ്പതുമാസത്തേക്ക് മാത്രമാണെന്നും ഹൈബ്രിഡ് പ്രതിരോധശേഷി ദീർഘകാല സംരക്ഷണം നൽകുമെന്നുമാണ് വിദഗ്ധാഭിപ്രായം.
ചൈനയിൽ സ്ഥിതി വ്യത്യസ്തമാണ്. ലോക്ഡൗൺ പോലുള്ള നിയന്ത്രണങ്ങളാണ് ചൈന പിന്തുടർന്നത്. അതിനാൽ, ഹൈബ്രിഡ് പ്രതിരോധശേഷി ശക്തമല്ലെന്നാണ് റിപ്പോർട്ട്. നിലവിൽ ലോകത്തുടനീളം വ്യാപിക്കുന്നത് ഒമിക്രോൺ വകഭേദമാണ്. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിൽ ഒമിക്രോൺ തരംഗമാവുന്നത് ആർജിത പ്രതിരോധശേഷി ഇല്ലാത്തതിനാലാണ്.
gf