ശിൽപ്പ ഷെട്ടി വീണ്ടും
ന്യൂഡൽഹി: പതിനൊന്ന് വർഷത്തെ ഇവേളക്ക്‌ശേഷം ശിൽപ്പഷെട്ടി ബോളിവുഡിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട്. ചിത്രങ്ങളെ കുറിച്ചുള്ള പ്രഖ്യാപനം ഉടൻ തന്നെ ശിൽപ്പ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുമെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലൈഫ് ഇൻ എ മെട്രോ, അപ്‌നേ എന്നിവയാണ് ബോളിവുഡിൽ ശിൽപ്പ പ്രധാനവേഷത്തിലെത്തിയ അവസാന ചിത്രങ്ങൾ. പിന്നീട് ചില ചിലച്ചിത്രങ്ങളിൽ അതിഥിതാരമായി മാത്രമാണ് അവർ പ്രത്യക്ഷപ്പെട്ടത്.
ഒരു ദശകത്തിലേറെയായി സിനിമയിൽ ഇല്ലെങ്കിലും ആഗോളമാധ്യമരംഗത്ത് താരം ഉണ്ടായിരുന്നു. 1993ൽ ഷാരൂഖ്ഖാൻ ചിത്രം ബാസിഗറിലൂടെ ബോളിവുഡിൽ അരങ്ങേറിയ ശിൽപ്പ വിവിധ ഭാഷകളിലായി നാൽപ്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ് തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു. ഹിറ്റ് ചിത്രങ്ങളിൽ കാര്യമായി പങ്കാളിയാകാനായിട്ടില്ലെങ്കിലും 2007ൽ ബ്രട്ടീഷ് റിയാലിറ്റി ഷോ ആയ ബിഗ് ബ്രദറിലേക്കുള്ള ക്ഷണമാണ് താരത്തിന്റെ കരിയർ മാറ്റിമറിച്ചത്. ഇരുണ്ട നിറമുള്ള ഇന്ത്യക്കാരി എന്ന നിലയിൽ ബ്രട്ടീഷ് താരങ്ങളിൽ നിന്നും വംശീയഅപമാനം നേരിടേണ്ടിവന്നതും, അതിനോടെല്ലാം വ്യക്തിപരമായ അന്തസോടെ പ്രതികരിച്ചതും ശില്പയെ ആഗോള ടെലിവിഷൻ ആസ്വാദകരുടെ പ്രിയങ്കരിയാക്കി. റിയാലിറ്റിഷോ വിജയി ആയതോടെയാണ് ശിൽപ്പയ്ക്ക് വിദേശത്ത് തിരക്കേറിയത്.
ശരീരപരിചരണത്തെ കുറിച്ചും യോഗയെ കുറിച്ചുമുള്ള ശൽപ്പയുടെ വർക്കൗണ്ട് വീഡിയോകൾക്ക് പാശ്ചാത്യലോകത്ത് ആരാധകരേറെയാണ്. ആരോഗ്യകരമായ ഇന്ത്യൻ ജീവിതചര്യയുടെ ആഗോള അംബാസിഡറായാണ് മിക്കപ്പോഴും ശിൽപ്പ വിദേശമാധ്യമങ്ങളിൽ ചിത്രീകരിക്കപ്പെട്ടത്. ഇന്ത്യൻ പ്രിമയർലീഗിലെ രാജസ്ഥാൻ റോയൽസ് ടീമിന്റെ ഉടമസ്ഥ പങ്കാളിത്തവും താരത്തിന് ഉണ്ടായിരുന്നു.

